ഹരിപ്പാട്: ആലപ്പുഴ ജലജ വധക്കേസിലെ പ്രതി പിടിയില്‍. മുട്ടം സ്വദേശി സജിത്തിനെയാണ് ക്രൈബ്രാഞ്ച് അന്വേഷണ സംഘം നെടുമ്പാശേരിയില്‍ വച്ച് പിടികൂടിയത്. കൊലയ്ക്ക് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

2015 ഓഗസ്റ്റ് 13 നാണ് ഹരിപ്പാട് സ്വദേശിയായ ജലജയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ എല്ലാം നഷ്ടപ്പെട്ടിരുന്നു. ആദ്യം മോഷണത്തിനിടയിലുള്ള കൊലപാതകം എന്നാണ് പൊലീസ് കരുതിയിരുന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് മോഷണത്തിനിടയിലായിരുന്നില്ല കൊല നടന്നതെന്ന് തെളിഞ്ഞത്. ജലജയുടെ അയല്‍വാസിയായ രാജുവിന്റെ അടുത്ത സുഹൃത്താണു സജിത്ത്. രാജുവിനെ വീട്ടില്‍ കാണാതിരുന്നതോടെ ജലജയുടെ വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ജലജ തനിച്ചാണെന്നറിഞ്ഞ പ്രതി അപമര്യാദയായി പെരുമാറുകയും ഇതിനിടയിലുണ്ടായ ഉന്തുതള്ളിലില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ജലജയുടെ ഭര്‍ത്താവ് സുരന്‍ വിദേശത്തായിരുന്നു. ലോക്കല്‍ പോലീസ് മൂന്നു മാസത്തോളം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ അന്വേഷണവുമാണു നിര്‍ണായകമാകേണ്ടിയിരുന്നത്. ആദ്യ മണിക്കൂറുകളില്‍ ശേഖരിക്കേണ്ടിയിരുന്ന നിര്‍ണായകമായിരുന്ന പല തെളിവുകളും നഷ്ടപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് സുരന്‍ ആവശ്യപ്പെട്ടിരുന്നു.