അള്ളാഹുവിനെ പ്രീതിപ്പെടുത്താന്‍ നാലുവയസുകാരിയെ  ബലി നല്‍കി കൊലപാതകത്തിന് ശേഷം ഇളയമകള്‍ക്കൊപ്പം കിടന്നുറങ്ങി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

ജോധ്പൂര്‍: റംസാന്‍ മാസത്തില്‍ അള്ളാഹുവിനെ പ്രീതിപ്പെടുത്താന്‍ നാലുവയസുകാരിയെ സ്വന്തം അച്ഛന്‍ ബലി നല്‍കി. രാജസ്ഥാനിലെ ജോധ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. നവാബ് അലി എന്ന ജോധ്പൂര്‍ സ്വദേശിയാണ് തന്‍റെ മൂത്ത മകള്‍ റിസ്‌വാന(4)യെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വെളുപ്പിനെ വീടിനുള്ളില്‍ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ് മരിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു സംഭവത്തില്‍ പൊലീസ് പിതാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.

റംസാന്‍ മാസത്തില്‍ അള്ളാഹുവിന്‍റെ അനുഗ്രഹം കൂടുതലായി കിട്ടാനാണ് മകളെ ബലി നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. അലിയും ഭാര്യയും രണ്ടു പെണ്‍മക്കളും വീടിന്റെ മുകള്‍ നിലയിലാണ് ഉറങ്ങുന്നത്. മകളെ കാണാനില്ലെന്നറിഞ്ഞ് വെളുപ്പിന് ഭാര്യ തിരക്കി വന്നപ്പോഴാണ് മൃതദേഹം കണ്ടത്. രാത്രി കുഞ്ഞിനെയുമായി താഴെ വന്ന ഇയാള്‍ അള്ളായുടെ അനുഗ്രഹം കിട്ടാന്‍ പ്രാര്‍ത്ഥിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് കുട്ടിയെ മടിയില്‍ ഇരുത്തി. പിന്നീട് ഖുറാന്‍ വചനങ്ങളും പ്രാര്‍ത്ഥനയും ഉരുവിട്ട് മൂര്‍ച്ചയേറിയ നീണ്ട കത്തി കുഞ്ഞിന്റെ കഴുത്തില്‍ കുത്തിയിറക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറ‌ഞ്ഞു. 

കൊലപാതകത്തിന് ശേഷം ഭാര്യയ്ക്കും ഇളയ മകള്‍ക്കുമൊപ്പം പോയി കിടന്നുറങ്ങി. കൊലപാതകം പുറത്തറിഞ്ഞതോടെ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ വീട് അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നെന്ന് സ്ഥിതീകരിച്ചതോടെ അലിയെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. കൊലപ്പെടുത്തിയ ദിവസം രാവിലെ മകളുമായി അലി മാര്‍ക്കറ്റില്‍ പോവുകയും കുട്ടിക്ക് നിറയെ പലഹാരങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തുവെന്ന് കുട്ടിയുടെ മാതാവ് പൊലീസിനോട് പറഞ്ഞു.