ബംഗളുരു: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന വൈകൃതമുളളയാള്‍ വനിതാ ഹോസ്റ്റലിലെ സിസിടിവി ക്യാമറയില്‍ കുടുങ്ങി.ബംഗളൂരുവിലെ മഹാറാണി കോളേജ് ഹോസ്റ്റലിലെത്തി അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് ബിഹാര്‍ സ്വദേശിയായ യുവാവ് ക്യാമറയില്‍ കുടുങ്ങിയത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിഹാര്‍ സ്വദേശിയായ അബു തലീം സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന മാനസിക വൈകൃതമുളളയാളാണ്. ഹോസ്റ്റലുകളുള്‍പ്പെടെ സ്ത്രീകള്‍ താമസിക്കുന്നയിടങ്ങളിലെത്തി അടിവസ്ത്രങ്ങള്‍ എടുത്ത് സ്വയം ധരിക്കാറുണ്ട് അബു തലീം. ബംഗളൂരുവിലെ മഹാറാണി വനിതാ കോളേജ് ഹോസ്റ്റലില്‍ ഇങ്ങനെയെത്തിയപ്പോഴാണ് ഇയാള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങിയത്.

ഹോസ്റ്റലിലെ ടെറസില്‍ നഗ്‌നനായെത്തി സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച അബു തലീം അവ ധരിക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനും ഹോസ്റ്റലില്‍ താമസിക്കുന്നവരും ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. നൂറോളം പേരെ ചോദ്യം ചെയ്ത പൊലീസ് ഒടുവില്‍ അബു തലീം തന്നെയാണ് ഹോസ്റ്റലില്‍ എത്തിയതെന്ന് കണ്ടെത്തി.

ആറ് മാസം മുമ്പ് ഹോസ്റ്റലില്‍ നിന്ന് പരാതി നല്‍കിയിരുന്നെങ്കിലും സിസിടിവി ഇല്ലാതിരുന്നതിനാല്‍ ആളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. മാനസിക വൈകൃതമുളളതിനാല്‍ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കി. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ കൂടുതല്‍ നടപടികളുളളൂ എന്നാണ് പൊലീസ് പറയുന്നത്.