യശ്വന്ത്പൂർ-കണ്ണൂർ എക്‍സ്പ്രസില്‍ നിന്നാണ് പിടികൂടിയത്

കോഴിക്കോട്: പള്ളികളിൽ കവർച്ച നടത്തുന്ന യുവാവ് അറസ്റ്റിൽ. അരീക്കോട് സ്വദേശി മുഹമ്മദ്ഫൈറൂസ് (21) നെയാണ് യശ്വന്ത്പൂർ-കണ്ണൂർ എക്‍സ്പ്രസില്‍ നിന്നും ആർപിഎഫുകാര്‍ പിടികൂടിയത്. സംശയകരമായ രീതിയിൽ കണ്ടതിനെ തുടർന്ന് കുറ്റിപ്പുറത്തു വച്ച് ഇയാളെ കസ് റ്റഡിയിലെടുക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന എ.ടി.എം കാർഡുകളടങ്ങിയ ബാഗ്, പഴ്‌സ്, മൊബൈൽ ഫോൺ എന്നിവ കണ്ണൂർ, തിരൂർ, ഷൊർണൂർ റെയിൽവേ സ്റ്റേഷന്‍ പരിസരത്തെ പള്ളികളിൽ നിന്നും മോഷ്ടിച്ചതാണെന്നും കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള പള്ളികളിൽ നിന്നും ബാഗുകൾ കവർന്നിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കാസർഗോഡ്, കണ്ണൂർ കണ്ണപുരം, തിരൂർ, വാഴക്കാട്, പരപ്പനങ്ങാടി, കോട്ടക്കൽ, ചമ്രവട്ടം എന്നിവിടങ്ങളിലും കോഴിക്കോട്ടെ മർക്കസ്സ് പള്ളി, മൊയ്തിൻ പള്ളി എന്നിവിടങ്ങളിലും ഇയാൾ കവർച്ച നടത്തിയിട്ടുണ്ട്. ആറുമാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് ഒരുമാസം മുമ്പാണ് ഫൈറൂസ് പുറത്തിറങ്ങിയത്. നടക്കാവ്, കസബ സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. മോഷ്ടിച്ച് കിട്ടുന്ന പണം ആഡംബരത്തിനാണ് ഇയാൾ ഉപയോഗിക്കുന്നത്.