ഹോക്കി സ്റ്റിക്കുകളും വാളുകളും ഉപയോഗിച്ചാണ് അക്രമി സംഘം ഇയാളെ ആക്രമിച്ചത്

പാറ്റ്ന: ബീഹാറിലെ ദര്‍ഭംഗ ജില്ലയില്‍ ടൗണ്‍ സ്കൗയറിന് നരേന്ദ്ര മോദി എന്ന് പേരിട്ട എഴുപതുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്ര യാദവ് ആണ് 50 ഓളം പ്രവര്‍ത്തകരുടം ആക്രമണമേറ്റ് മരിച്ചത്. ഹോക്കി സ്റ്റിക്കുകളും വാളുകളും ഉപയോഗിച്ചാണ് അക്രമി സംഘം ഇയാളെ ആക്രമിച്ചത്. ആക്രമികള്‍ മോട്ടോര്‍ സൈക്കിളിലാണ് എത്തിയതെന്നും രാമചന്ദ്രയുടെ മകന്‍ തേജ് നാരായണ്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുതിര്‍ന്ന പൗരനെന്ന നിലയില്‍ തന്‍റെ അച്ഛന്‍ ആ സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ വാളുകൊണ്ട് തലയില്‍ വെട്ടുകയായിരുന്നു. തന്‍റെ സഹോദരന്‍ ഇടപെട്ടെങ്കിലും ആവര്‍ അവനെയും ആക്രമിച്ചുവെന്നും തേജ് പറഞ്ഞു. രാഷ്ട്രീയ ജനതാ ദള്‍ പ്രവര്‍ത്തകരാണ് ആക്രമികള്‍. അവര്‍ പ്രധാനമന്ത്രിയെയാണ് അപമാനിച്ചതെന്നും തേജ് ആരോപിച്ചു. ആര്‍ജെഡിയ്ക്ക് മേല്‍ക്കൈ ഉള്ള പ്രദേശത്ത് മോഡി സ്ക്വയര്‍ എന്ന് പേരിട്ടതാണ് അവരെ ചൊടിപ്പിച്ചതെന്നും അയാള്‍ വ്യക്തമക്കി. 

2016ലാണ് രാമചന്ദ്ര ടൗണ്‍ സ്ക്വയറിന് നരേന്ദ്ര മോദി ചൗക് എന്ന് പേരിട്ടത്. എന്നാല്‍ ലാലു പ്രസാദ് യാദവിന്‍റെ പേരാണ് ഇടേണ്ടതെന്ന വാദവുമായി ആര്‍ജെഡി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിലെത്തിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പ് സ്ഥലത്ത് മോദിയുടെ ചിത്രം പതിച്ചതിന് തന്‍റെ സഹോദരന്‍ കൊല്ലപ്പെട്ടിരുന്നുവെന്നും തേജ് നാരായണ്‍ പറഞ്ഞു. 

ആക്രമണം ചെറുക്കാന്‍ ശ്രമിച്ച രാമചന്ദ്രയുടെ മകന്‍ കമല്‍ യാദവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും തിരിച്ചറിയാന്‍ കഴിഞ്ഞ എല്ലാവരെയും അറെസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. മോദി സ്ക്വയര്‍ എന്ന് പേരിട്ടതാണോ ആക്രമണത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. എന്നാല്‍ ഇതിനുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.