രണ്ട് സ്ത്രീകളെ ട്രെയിന്‍ ടോയ്‍ലറ്റില്‍ വച്ച് ബലാത്സംഗം ചെയ്തുകൊന്നു പിടിയിലായത് ട്രെയിനിലെ ചായ വില്‍പനക്കാരന്‍
ഗുവാഹത്തി: ട്രെയിന് ടോയ്ലറ്റുകളില് വച്ച് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില് ചായ വില്പനക്കാരന് അറസ്റ്റില്. ബികാഷ് ദാസ് എന്ന 38കാരനാണ് അറസ്റ്റിലായത്. ഇയാളുടെ സഹായിയായ ബിപിന് കുമാര് പാണ്ഡെ എന്നയാളും അറസ്റ്റിലായിട്ടുണ്ട്.
24 മണിക്കൂറിനിടയിലാണ് രണ്ട് സ്റ്റേഷനുകളിലായി നിര്ത്തിയിട്ടിരുന്ന രണ്ട് ട്രെയിനുകളിലെ ടോയ്ലറ്റില് വച്ച് ബികാഷ് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മറ്റൊരു സ്റ്റേഷനില് നിര്ത്തിയിട്ടിരുന്ന ട്രെയിനില് വച്ച് മൂന്നാമതൊരു സ്ത്രീയെ കൂടി കുരുക്കിലാക്കാന് ശ്രമിക്കവേയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
സംശയം തോന്നി പിടികൂടിയ ബികാഷിനെ പിന്നീട് പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രണ്ട് സ്ത്രീകളേയും ട്രെയിനില് വച്ച് ബലാത്സംഗം ചെയ്ത് കൊന്നത് താന് തന്നെയെന്ന് ബികാഷ് പൊലീസിനോട് സമ്മതിച്ചു.
ജോര്ഹട്ടിലുള്ള കാര്ഷിക സര്വകലാശാലയില് പഠിക്കുന്ന വിദ്യാര്ത്ഥിനിയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. സിബ്സാര് ജില്ലയിലെ സിമല്ഗുരി റെയില്വേ സ്റ്റേഷനില് നിര്ത്തിയിട്ടിരിക്കുന്ന ട്രെയിനിലാണ് വിദ്യാര്ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില് തുണി കൊണ്ട് കെട്ടി, മൂക്കില് നിന്ന് രക്തമൊലിച്ച രീതിയിലാണ് പെണ്കുട്ടിയുടെ മൃതദേഹം ട്രെയിന് ടോയ്ലറ്റില് കണ്ടെത്തിയത്.
തുടര്ന്ന് ജോര്ഹട്ടിലെ മരിയാനി റെയില്വേ സ്റ്റേഷനില് നിര്ത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിന്റെ ടോയ്ലറ്റില് നിന്ന് രണ്ടാമത്തെ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. 60കാരിയായ വൃദ്ധയുടെ മൃതദേഹവും സമാനമായ രീതിയില് കഴുത്തില് തുണി ചുറ്റി, മൂക്കില് നിന്ന് രക്തമൊലിച്ച അവസ്ഥയിലാണ് കണ്ടെത്തിയത്.
രണ്ട് കൊലപാതകങ്ങളിലേയും സമാനതകളും മൃതദേഹങ്ങളിലെ ശുക്ലത്തിന്റെ അവശിഷ്ടവുമാണ് ബലാത്സംഗത്തിന് ശേഷം കൊല നടത്തിയത് ഒരാള് തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസിനെയെത്തിച്ചത്.
