മനപ്പൂര്‍വ്വമായി എച്ച് ഐ വി പകര്‍ത്തിയ യുവാവിന് സംഭവിച്ചത്

ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം അയാള്‍ അവര്‍ക്ക് സന്ദേശമയച്ചു. ഒരു പക്ഷേ നിങ്ങള്‍ക്ക് പനിച്ചേക്കാം കാരണം ഞാന്‍ നിങ്ങള്‍ക്കുളളിലെത്തിയിരുന്നു. ഞാന്‍ എച്ച് ഐ വി ബാധിതനാണ്. മറ്റുചിലരെ ഫോണില്‍ വിളിച്ച് അയാള്‍ അട്ടഹസിച്ചു. താന്‍ എച്ച് ഐവി ബാധിതനാണെന്ന് അറിഞ്ഞുകൊണ്ട് രോഗം പരത്തുകയായിരുന്നു ബ്രിട്ടീഷുകാരനായ ഡാറില്‍ റോ.

റോയുടെ സന്ദേശത്തിന് ശേഷം പരിശോധന നടത്തിയ അവര്‍ ഞെട്ടി. റോയില്‍ കണ്ടെത്തിയ അതേ വൈറസ് തങ്ങളിലും ഉള്ളതായി അവര്‍ തിരിച്ചറിഞ്ഞു. റോയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട മറ്റൊരു ആള്‍ ഗര്‍ഭ നിരോധന ഉറ ഉപയോഗിച്ചിരുന്നെങ്കിലും അതിന്‍റെ അറ്റം പൊട്ടിച്ച നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നുവെന്ന് വ്യക്തമാക്കി. എയിഡ്സ് പകര്‍ത്തുക എന്ന ലക്ഷ്യത്തോടെ മനപ്പൂര്‍വ്വമായി ഗര്‍ഭ നിരോധന ഉറകളുടെ അറ്റം പൊട്ടിക്കുകയായിരുന്നു റോ.

താന്‍ തന്നെയാണ് ഇത് ചെയ്തതെന്ന് റോ സമ്മതിക്കുകയും ചെയ്തു. അപ്രതീക്ഷിതമായല്ല ഗര്‍ഭനിരോധന ഉറ പൊട്ടിയതെന്നും അയാള്‍ പറഞ്ഞു. പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മറ്റൊരാള്‍ക്ക് അസുഖം ബാധിച്ചതായി അറിഞ്ഞത്. അഞ്ച് പേരാണ് റോയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 

2015 ഏപ്രിലിലാണ് റോയ്ക്ക് എച്ച് ഐ വി ബാധിച്ചതായി തിരിച്ചറിഞ്ഞത്. പിന്നീട് എഡിന്‍ബര്‍ഗില്‍നിന്ന് ഇയാള്‍ ബ്രിഗ്ടൗണിലേക്ക് താമസം മാറി. നിരവധി പുരുഷന്മാരുമായി ഇയാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. പലരും ഗര്‍ഭ നിരോധന ഉറ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം തനിക്ക് എയിഡ്സ് ഇല്ലെന്ന് പറഞ്ഞ് ഇയാള്‍ അത് നിഷേധിക്കുകയായിരുന്നു. ഇതില്‍ നാല് പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. 

2016 ഫെബ്രുവരിയിലാണ് പൊലീസ് റോയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പിടിക്കപ്പെട്ടതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. ഇതിനിടെ ജാമ്യത്തിലിറങ്ങിയ റോ പൊലീസില്‍നിന്ന് ഒളിച്ചോടി. പിന്നീട് വ്യാജ പേരില്‍ താമസിച്ച് വരികെ വാല്‍സെന്‍റില്‍നിന്നാണ് ഇയാളെ പിടികൂടിയത്. 

പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ മനപ്പൂര്‍വ്വമായി മറ്റുള്ളവരിലേക്ക് എച്ച് ഐ വി പകര്‍ത്തിയ റോയ്ക്കെതിരെ ലെവിസ് ക്രോണ്‍ കോടതി വിധിച്ചത് ജീവപര്യന്തം തടവ് ശിക്ഷയാണ്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഇത്തരമൊരു സംഭവം ഇതാദ്യമാണെന്ന് വിധി പറയുന്നതിനിടെ കോടതി നിരീക്ഷിച്ചു.