മീന്‍ പിടിക്കുന്നതിനിടെ ശക്തമായ കാറ്റില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു

ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ചിത്തിരക്കായലില്‍ വള്ളം മറിഞ്ഞ് കാണാതായ പ്രതിശ്രുത വരന്‍ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാര്‍ഡില്‍ കോനാട്ടു വെളിസുരേന്ദ്രന്‍ - ഇന്ദിരാ ദമ്പതികളുടെ മകന്‍ സുജിത് (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെ ചിത്തിരക്കായലിലെ പുതിയാറില്‍ വെച്ചായിരുന്നു അപകടം. സുജിതും ബന്ധുവായ പ്രജീഷും വള്ളത്തില്‍ മീന്‍ പിടിക്കുന്നതിനിടെ ശക്തമായ കാറ്റില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മെയ് 12 ന് ആറമുള സ്വദേശനിയുമായി വിവാഹം നടത്തുന്നതിന് ബന്ധുക്കളെയും മറ്റും ക്ഷണിക്കുന്നതിടെയാണ് പ്രതിശ്രുത വരന്‍ മരണപ്പെട്ടത്‌. സംസ്ക്കാരം വീട്ടുവളപ്പില്‍ നടത്തി. 

അപകടം നടന്ന് വളരെ വൈകിയാണ് വിവരം മറ്റുള്ളവര്‍ അറിയുന്നത്.ശക്തമായ ഒഴുക്കില്‍പ്പെട്ട പ്രജീഷ് വള്ളത്തില്‍ തൂങ്ങി കിടന്ന് ഏറെ കഴിഞ്ഞാണ് നിന്തികരയിലെത്തുന്നത്. അപ്പോഴക്കും പ്രജീഷിന്റെ പിടിവിട്ട് സുജിത്ത് കായലില്‍ അകപ്പെട്ടു. കരയ്ക്കെത്തിയ പ്രജീഷ് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സന്തോഷിന്റെ നേതൃത്വത്തില്‍ അഗ്നി സുരക്ഷസേനയുടെയും പോലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. പിന്നീട് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.