തെറ്റായ നമ്പര്‍ നല്‍കിയ പെണ്‍കുട്ടി നികോള്‍ എന്നാണ് സ്വയം പരിജയപ്പെടുത്തിയത്

ഒട്ടാവ: ബാറില്‍ വച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ച യുവാവിന് പെണ്‍കുട്ടി നല്‍കിയത് തെറ്റായ നമ്പര്‍. തെറ്റായ നമ്പര്‍ ഉപയോഗിച്ച് ഒരാളെ കണ്ടെത്തുക എളുപ്പമല്ലെന്ന് അറിഞ്ഞിട്ടും കാനഡയിലെ വിദ്യാര്‍ത്ഥിയായ കാര്‍ലോസ് സെറ്റിന ഇത് ഒരു വെല്ലുവിളിയായി തന്നെ ഏറ്റെടുത്തു. ഒടുവില്‍ അവളെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇതിന് ഏറെ കഷ്ടപ്പെടേണ്ടി വന്നു സെറ്റിനയ്ക്ക്. 

തെറ്റായ നമ്പര്‍ നല്‍കിയ പെണ്‍കുട്ടി നികോള്‍ എന്നാണ് സ്വയം പരിജയപ്പെടുത്തിയത്. ഇതുകൊണ്ടു തന്നെ നിക്കോള്‍ എന്ന് പേരുള്ള കാല്‍ഗറി യൂണിവേഴ്‍സിറ്റിയിലെ 246 പേര്‍ക്കാണ് സെറ്റിന ഇമെയില്‍ അയച്ചത്. 'കഴിഞ്ഞ രാത്രി തമ്മില്‍ കണ്ടിരുന്നു, തെറ്റായ നമ്പര്‍ ആണ് നല്‍കിയത്' എന്നായിരുന്നു ഇ മെയില്‍ സന്ദേശം. 

എന്നാല്‍ ഈ ഇ മെയില്‍ സന്ദേശം വഴി സംഭവിച്ചത് മറ്റൊന്നായിരുന്നു. നിക്കോള്‍ എന്ന് പേരുള്ള ഒരു കൂട്ടം പെണ്‍കുട്ടികള്‍ ഒന്നിച്ച് കൂടി. തങ്ങള്‍ ഈ വലിയ 'ഇ മെയില്‍ ചെയിനി'ന്‍റെ ഭാഗമായി എന്നാണ് പെണ്‍കുട്ടികളുടെ പ്രതികരണം. നിക്കോള്‍ നെറ്റ് വര്‍ക്ക് എന്നാണ് നിക്കോള്‍ മണോഗ് എന്ന കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനി ഇ മെയില്‍ ഗ്രൂപ്പിനെ വിശേഷിപ്പിച്ചത്. മറ്റ് നിക്കോള്‍ പെണ്‍കുട്ടികളും സെറ്റിനയ്ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. 'നിക്കോള്‍ ഫ്രം ലാസ്റ്റ് നൈറ്റ്' എന്ന ഫേസ്ബുക്ക് പേജ് തയ്യാറാക്കിയായിരുന്നു അന്വേഷണം. 

പിന്നീട് ഈ ഗ്രൂപ്പിലെ നിക്കോള്‍ പെണ്‍കുട്ടികള്‍ യൂണിവേഴ്സിറ്റിയ്ക്ക് അടുത്തുള്ള ബാറില്‍ വച്ച് കണ്ടുമുട്ടി. അങ്ങനെ ഒടുവില്‍ യഥാര്‍ത്ഥ നിക്കോള്‍ തന്‍റെ ഒരു സുഹൃത്ത് വഴി സംഭവം അറിഞ്ഞു. അടുത്ത നിക്കോള്‍ ടീമിന്‍റെ കൂടിച്ചേരലില്‍ ഈ പെണ്‍കുട്ടിയും പങ്കെടുക്കുമെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം നിക്കോളും സെറ്റിനയും തമ്മില്‍ ഉടന്‍ കാണുമെന്നും ഇവര്‍ സന്ദേശം കൈമാറിയെന്നു എഫ്‍പി റിപ്പോര്‍ട്ട് ചെയ്യുന്നു.