ഭാര്യയുടെ അവിഹിതം കണ്ടെത്തി; അസാധാരണ ആഗ്രഹം എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഭാര്യയുടെ അവിഹിത ബന്ധത്തില്‍ മനംനൊന്ത് ഹൈദരാബാദില്‍ യുവാവ് ആത്മഹത്യ ചെയ്തു. അസാധാരണായ ആഗ്രഹം കുറിപ്പില്‍ എഴുതിവച്ചാണ് ഇലക്ട്രീഷ്യനായ കെ ആചാരി എന്ന 24കാരന്‍ ആത്മഹത്യ ചെയ്തത്. തന്‍റെ അവസാന ആഗ്രഹമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുള്ളയാളുമായി അവരെ വിവാഹം ചെയ്യിക്കണമെന്ന് മാതാപിതാക്കളോട് അപേക്ഷിക്കുന്നതാണ് കുറിപ്പ്.

രണ്ട് വര്‍ഷം മുമ്പാണ് ആചാരി ഉഷ റാണിയെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. തുടര്‍ന്ന് ജോലി ആവശ്യത്തിനായി ആചാരിയും കുടുബവും ശമീര്‍പേട്ടിലെ തുര്‍ക്കപ്പള്ളിയിലേക്ക് താമസം മാറി. 

ഒരു കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലിയും ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച, ആത്മഹത്യ ചെയ്യുന്നതായും കാരണം അയല്‍വാസിയായ ശ്രീകാന്താണെന്നും കാണിച്ച് ആചാരി തന്‍റെ അച്ഛന് എസ്എംഎസ് അയച്ചു. തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചറിയിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

'പ്രിയപ്പെട്ട അമ്മേ.. അച്ഛാ.. എന്നോട് ക്ഷമിക്കൂ.. ആര്‍ക്കും എന്നെ പോലൊരു മകനെ നല്‍കാതിരിക്കട്ടെ... ഞാനൊരു പരാജയമാണ്... എന്‍റെ അവസാന ആഗ്രഹം ഭാര്യ ഉഷയെ ശ്രീകാന്തിന് വിവാഹം ചെയ്തു നല്‍കുക എന്നതാണ്--ഇങ്ങനെ എഴുതിയ ആത്മഹത്യാ കുറിപ്പായിരുന്നു പൊലീസ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകമടക്കമുള്ള മറ്റെന്തെങ്കിലും സാധ്യതയുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധച്ചു വരികയാണ്.