കാമുകിയെ യുഎഇയില്‍ കൊണ്ടുവന്ന് തനിക്കൊപ്പം താമസിക്കാനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുകയായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

ഷാര്‍ജ: കാമുകിയെ യുഎഇയില്‍ കൊണ്ടുവന്ന് തനിക്കൊപ്പം താമസിപ്പിക്കാനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയയാള്‍ പിടിയില്‍. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കായ ആഫ്രിക്കന്‍ പൗരന് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ഷാര്‍ജ ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

സ്വന്തം രാജ്യത്ത് നിന്ന് ലഭിച്ചതെന്ന പേരില്‍ വിവാഹ ഉടമ്പടി വ്യാജമായി തയ്യാറാക്കിയ ശേഷം വിസ അപേക്ഷയോടൊപ്പം ഇത് ഷാര്‍ജയിലെ റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചു. രേഖ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പൊലീസില്‍ വിവരമറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കാമുകിയെ യുഎഇയില്‍ കൊണ്ടുവന്ന് തനിക്കൊപ്പം താമസിക്കാനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുകയായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു. തങ്ങള്‍ നിയമപരമായി വിവാഹം കഴിച്ചതാണെന്നായിരുന്നു കോടതിയില്‍ വാദിച്ചത്. സര്‍ട്ടിഫിക്കറ്റ് തന്റെ രാജ്യത്ത് നിന്ന് തനിക്ക് ലഭിച്ചതാണെന്നും കൃത്രിമമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത കോടതി, യഥാര്‍ത്ഥ വിവാഹ രേഖ ഹാജരാക്കാന്‍ ഇയാള്‍ക്ക് അവസരം നല്‍കുകയും ചെയ്തു. ഇത് സാധിക്കാതെ വന്നതോടെ വ്യാജരേഖ ചമച്ച കുറ്റത്തിന് ശിക്ഷ വിധിക്കുകയായിരുന്നു.