കുജോ എന്ന് വിളിക്കുന്ന നായ യജമാനന്‍റെ ശരീരം ഭക്ഷണമാക്കിയത് മൂന്നുവര്‍ഷം മുന്‍പാണ്  ഗ്ലെന്‍ പാറ്റിന്‍സണ്‍  കാനഡയില്‍ നിന്നും വന്ന് ബാങ്കോക്കില്‍ താമസമാക്കിയത്

ബാങ്കോങ്ക് : തായ്ലാന്‍റില്‍ താമസിച്ചിരുന്ന കാനേഡിയന്‍ പൗരന്‍റെ മൃതദേഹം അടച്ചിട്ട മുറിയില്‍ വളര്‍ത്തുനായ തിന്ന നിലയില്‍. കുജോ എന്ന് വിളിക്കുന്ന നായ യജമാനന്‍റെ ശരീരം ഭക്ഷണമാക്കിയത്. മൂന്നുവര്‍ഷം മുന്‍പാണ് ഗ്ലെന്‍ പാറ്റിന്‍സണ്‍ കാനഡയില്‍ നിന്നും വന്ന് ബാങ്കോക്കില്‍ താമസമാക്കിയത്. ഓരോ ദിവസവും ഓരോ സ്ത്രീകള്‍ ഇയാള്‍ക്കൊപ്പം വീട്ടില്‍ കാണുമെന്നാണ് അയല്‍ക്കാര്‍ പോലീസിന് നല്‍കിയ മൊഴി. സുഖിച്ചു ജീവിച്ച ഗ്ലെന്നിന് ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു കുജോ എന്ന വളര്‍ത്തുനായ മാത്രമായിരുന്നു. 

ഗ്ലെന്‍ പെട്ടെന്ന് മരിച്ചപ്പോള്‍, കുജോ പട്ടിണിയായി. വിശപ്പുസഹിക്കാനാകാതെ ആ നായ തന്‍റെ യജമാനന്റെ മൃതദേഹം അല്‍പാല്‍പ്പമായി ഭക്ഷിക്കുകയായിരുന്നു. നായയുടെ നിര്‍ത്താതെയുള്ള കുരകേട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നോക്കുമ്പോള്‍ കണ്ടത് പാതിയോളം നഷ്ടപ്പെട്ട മനുഷ്യരൂപവും സമീപം വായയില്‍നിന്ന് ചോരയൊലിപ്പിച്ച നിലയില്‍ കുജോയെയുമായിരുന്നു. 

മൂന്നുവര്‍ഷമായി ഗ്ലെന്‍ ഈ ഭാഗത്ത് താമസമാക്കിയിട്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് യാതൊരു അസൗകര്യവുമുണ്ടാക്കാത്ത രീതിയില്‍ ശാന്തനായി ജീവിച്ചിരുന്ന ഗ്ലെന്‍ സദാസമയവും വളര്‍ത്തുനായക്കൊപ്പമാണ് പുറത്തുപോയിരുന്നതെന്ന് അവര്‍ പറഞ്ഞു. അടുത്തിടെ ആശുപത്രിയെ സമീപിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം നഗ്‌നമായാണ് കാണപ്പെട്ടതെന്നത് പൊലീസില്‍ സംശയമുണര്‍ത്തിയിട്ടുണ്ട്. ഗ്ലെന്നിനെ കാണാനെത്തിയ സ്ത്രീകളിലാരെങ്കിലും അദ്ദേഹത്തെ വധിച്ചതാണോയെന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. ഇതിനായി സിസിടിവി ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. എന്നാല്‍ മുറിയില്‍ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം നടന്നതായി തെളിവുകണ്ടെത്താനായിട്ടില്ല. 

ഗ്ലെന്നിന്റെ മുഖത്ത് തലയോട്ടിയോളം നഷ്ടപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പത്തുദിവസം മുമ്പെങ്കിലും ഗ്ലെന്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. നെഞ്ചത്ത് വാരിയെല്ലുകള്‍ തെളിഞ്ഞ നിലയിലായിരുന്നു. നഗ്‌നമായിരുന്ന മൃതദേഹത്തില്‍ കാലുകളുടെ ഭാഗവും നഷ്ടപ്പെട്ടിരുന്നു. തന്‍റെ യജമാനന്റെ മൃതദേഹത്തിനരുകില്‍ അനുസരണയോടെ അടങ്ങിയൊതുങ്ങിയിരിക്കുന്ന നിലയിലായിരുന്നു കുജോയെന്ന് പൊലീസ് പറഞ്ഞു.