വാഹന പരിശോധനക്കിടെ യുവാവില്‍ നിന്ന് ലഭിച്ചത് 50ഓളം യുവതികളെ പീഡിപ്പിച്ചതിന്റെ തെളിവ്
ഇയാളിൽ നിന്നും ലഭിച്ച മറുപടിയിലെ വൈരുധ്യമാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്.
ചെന്നൈ: വാഹന പരിശോധനക്കിടെ യുവാവില്‍ നിന്ന് പൊലീസിന് ലഭിച്ചത് അമ്പതോളം യുവതികളെ പീഡനത്തിനിരയാക്കിയതിന്റെ തെളിവുകള്‍. ചെന്നൈയിലാണ് നാടിനെ നടുക്കിയ വെളിപ്പെടുത്തല്‍ നടന്നത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിലൂടെയാണ് പൊലീസ് സംഭവം അറിയുന്നത്.
ഡിസംബര്‍ 14ന് ചെന്നൈ നഗരത്തിൽ നടന്ന വാഹന പരിശോധനയിൽ ബുക്കും പേപ്പറും ശരിയല്ലാത്തതിനെ തുടർന്ന് യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച മറുപടിയിലെ വൈരുധ്യമാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. തുടർന്ന് ഇയാളുടെ ഫോൺ പരിശോധിക്കുകയായിരുന്നു. സ്ത്രീകളെ ചൂഷണത്തിന് ഇരയാക്കുന്ന അമ്പതോളം ദൃശ്യങ്ങൾ ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തങ്ങളെ ഭീക്ഷണിപ്പെടുത്തി അക്രമത്തിന് ഇരയാക്കുകയും വീഡിയോ എടുക്കുകയും ചെയ്തുവെന്ന് യുവതികൾ പൊലീസിനോട് പറഞ്ഞു. നേരത്തെ ഇത്തരത്തിൽ യുവാവിനെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നുവെന്നും എന്നാൽ മതിയായ തെളിവില്ലാത്തതിനാൽ മൂന്ന് മാസത്തിന് ശേഷം ഇയാൾക്ക് ജാമ്യം ലഭിച്ചുവെന്നും പൊലീസ് പറയുന്നു. എന്നാൽ ഇത്തവണ എല്ലാ പഴുതുകളും അടച്ച് കൊണ്ടാകും ഇയാളെ കോടതിയിൽ ഹാജരാക്കുകയെന്നും പൊലീസ് കൂട്ടിച്ചേർത്തു