നോമ്പിനിടെ പൊലീസിന്റെ നിരീക്ഷണം കുറവായിരിക്കുമെന്ന മുന്‍ധാരണയാണ് ഇയാളെ കുടുക്കിയത്

അബുദാബി: ഇഫ്താര്‍ സമയത്ത് മയക്കുമരുന്ന് വില്‍പനാശ്രമത്തിനിടെ അമ്പത്തിമൂന്നുകാരനെ പൊലീസ് പിടികൂടി. നോമ്പിനിടെ പൊലീസിന്റെ നിരീക്ഷണം കുറവായിരിക്കുമെന്ന മുന്‍ധാരണയാണ് ഇയാളെ കുടുക്കിയത്. ഇയാളുടെ കയ്യില്‍ നിന്ന് 3000ത്തോളം മയക്കുമരുന്ന് ഗുളികകളാണ് പൊലീസ് പിടിച്ചെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഗ്‍രിബ് പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയായിരുന്നു മയക്കുമരുന്ന് വില്‍പന. പൊലീസ് കണ്ടെത്തില്ലെന്ന ഉറപ്പിനെ തുടര്‍ന്നായിരുന്നു ഇയാള്‍ മയക്കുമരുന്ന് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേസമയം പ്രാര്‍ത്ഥനാ സമയത്ത് 73 കിലോ മയക്കു മരുന്നായിരുന്നു പൊലീസ് പിടികൂടിയത്. അറബ് സ്വദേശിയാണ് പിടികൂടിയിരിക്കുന്നതെന്ന് പൊലീസുകാര്‍ വിശദമാക്കി. ലഹരി ഇടപാടുകാരൻ വലിയ തോതിലുള്ള ഗുളിക വിൽക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇയാൾക്കായി തിരച്ചില്‍ തുടങ്ങിയത്. 

എന്നാല്‍ മഗ്‍രിബ് സമയത്ത് പൊലീസ് തന്നെ പിടികൂടിയതില്‍ പ്രതി ഞെട്ടിയിരിക്കുകയാണെന്ന് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ താഹർ ഗരീബ് അൽ ദഹേരി പറഞ്ഞു. തുടക്കത്തില്‍ കുറ്റം നിഷേധിച്ച ഇയാള്‍ തെളിവുകൾ നിരത്തിയപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്ന് പൊലീസ് വ്യക്തമാക്കി.