ലോകത്തെ അത്ഭുതപ്പെടുത്തിയ ചുംബന ചിത്രത്തിലെ നായകന് അന്തരിച്ചു
വാർധക്യസഹജമായ അസുഖങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. കഥാനായിക ഗ്രെറ്റ ഫ്രൈഡ്മാന് 2016 സെപ്റ്റംബറിൽ അന്തരിച്ചിരുന്നു
ന്യൂയോർക്ക്: രണ്ടാംലോക മഹായുദ്ധത്തിന് അവസാനം കുറിച്ചതിന്റെ രൂപകമായ ചിത്രത്തിലെ നായകനും വിടവാങ്ങി. ലോകമഹായുദ്ധം തീര്‍ന്നതിന്റെ ആഘോഷത്തില്‍ ഒരു നേഴ്സിനെ ചുംബിക്കുന്ന നാവികന്റെ ചിത്രമായിരുന്നു ഇത്. ജോർജ് മെൻഡോൻസ എന്ന ആ ചിത്രത്തിലെ നാവികനാണ് 96 വയസില്‍ അന്തരിച്ചത്.
വാർധക്യസഹജമായ അസുഖങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. കഥാനായിക ഗ്രെറ്റ ഫ്രൈഡ്മാന് 2016 സെപ്റ്റംബറിൽ അന്തരിച്ചിരുന്നു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ വച്ചായിരുന്നു ചരിത്ര നിമിഷം പിറന്നത്.1945 ഓഗസ്റ്റ് 14, യുഎസിനു മുന്നിൽ ജപ്പാൻ പരാജയം സമ്മതിച്ച ദിവസം. യുദ്ധം അവസാനിച്ചതിന്റെ സന്തോഷത്തില്‍ ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ നിരവധി ആളുകളാണ് ഓടിയെത്തിയത്. ഈ സമയം ഗ്രെറ്റ ജോലിചെയ്യുന്ന ആശുപത്രിയിൽ നിന്ന് യൂണിഫോം മാറാതെ നഗരവീഥിയിലെത്തിയപ്പോൾ ആവേശത്തില്‍ ഓടിയെത്തിയ ഒരു നാവികൻ ഗ്രെറ്റയെ തെരുവിൽവച്ച് വാരിപ്പുണർന്ന് ചുംബിക്കുകയായിരുന്നു.
ഇതേ സമയം ലൈഫ് മാഗസിൻ ഫോട്ടോഗ്രാഫറായ ആല്‍ഫ്രഡ് ഐസന്സ്റ്റഡായിരുന്നു ചുംബന നിമിഷങ്ങൾ കാമറയിൽ ഒപ്പിയെടുത്തത്. ഇത് ലൈഫ് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഒറ്റ ചിത്രത്തിലൂടെ ഇത് ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ആഗോളതലത്തില്‍ വൈറലായി. എന്നാല്‍ നാവികന് ആരായിരുന്നെന്നോ ചുംബിച്ച സ്ത്രീ ആരായിരുന്നെന്നോ അറിയുമായിരുന്നില്ല. 1980 കളുടെ അവസാനത്തോടെയാണ് നാവികന് ജോര്‍ജ് മെന്ഡോൻസയായിരുന്നെന്നും നഴ്സ് ഗ്രെറ്റയായിരുന്നെന്നും ലോകം അറിയുന്നത്.