ലൈസന്‍ തിരയുന്നതിനിടയില്‍ ഇയാള്‍ ഓടി പാലത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. പൊലീസ് ഒപ്പം ഓടിയെങ്കിലും പിടികൂടാനായില്ല

ചെന്നൈ: മദ്യപിച്ച് മൂന്ന് പേരുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന് ലൈസന്‍സ് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതോടെ യുവാവ് നദിയിലേക്ക് എടുത്തുചാടി. തമിഴ്നാട്ടിലെ തിരു-വി-കാ പാലത്തില്‍നിന്നാണ് 24 കാരനായ രാധാകൃഷ്ണന്‍ അടയാര്‍ നദിയിലേക്ക് ചാടിയത്. 

നദിയിലേക്ക് ചാടിയ ഇയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച രാത്രി 10.15 ഓടെയാണ് രാധാകൃഷ്ണനെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് തടഞ്ഞത്. 

പരിശോധന നടത്തുകയും രാധാകൃഷ്ണന്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിയുകയും ചെയ്തു. തുടര്‍ന്ന് ലൈസന്‍സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ലൈസന്‍ തിരയുന്നതിനിടയില്‍ ഇയാള്‍ ഓടി പാലത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. പൊലീസ് ഒപ്പം ഓടിയെങ്കിലും പിടികൂടാനായില്ല.

രക്ഷാപ്രവര്‍ത്തകര്‍ രണ്ട് ദിവസമായി തിരച്ചില്‍ തുടരുകയാണെങ്കിലും ഇയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. അടയാര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു. നാല് ആള്‍ താഴ്ചയുണ്ട് നദിയ്ക്കെന്നും രാധാകൃഷ്ണന്‍ മുങ്ങിപ്പോകാനിടയുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ നേരത്തേ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് രാധാകൃഷ്ണന്‍. മകന്‍ ഇനിയും മോശം കൂട്ടുകെട്ടില്‍ പെടാതിരിക്കാന്‍ ആര്‍എ പുരം സ്വദേശികളായ ഇയാളുടെ കുടുംബം അഡയാറിലേക്ക് താമസം മാറ്റുകയായിരുന്നു.