വായ്പ തിരിച്ചടക്കാൻ കഴിഞ്ഞില്ല; ബിസിനസ് പാർട്ണറെ കൊന്നു കഷണങ്ങളാക്കി; ഭാര്യയെ കൊലപ്പെടുത്തി
കർണേലും ഭാര്യ ഗുർമേഹർ കൗറും ചേർന്നാണ് ജ്സകറിനെ കെട്ടിയിട്ട ശേഷം കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ജസ്കരണിന്റെ ശരീരം ഇവർ ഇരുപത്തഞ്ചിലധികം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലായി ഉപേക്ഷിക്കുകയായിരുന്നു.
ലുധിയാന: നാൽപത് ലക്ഷത്തിന്റെ വായ്പ തുക തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ബിസിനസ് പാർട്ണറെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ഭാര്യയെും കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. ജസ്കരൺ സിംഗ് എന്ന വ്യക്തിയിൽ നിന്നും നാൽപത് ലക്ഷം രൂപയാണ് കർണേൽ സിംഗ് വായ്പ വാങ്ങിയത്. പണം തിരിച്ചടയ്ക്കാനുള്ള പല അവധികളും കഴിഞ്ഞിട്ടും ഇയാൾ പണം നൽകാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം.
ഒക്ടോബർ 14 നാണ് പണം ആവശ്യപ്പെട്ട് ജസ്കരൺ സിംഗ് കർണേൽ സിംഗിന്റെ വീട്ടിലെത്തിയത്. കർണേലും ഭാര്യ ഗുർമേഹർ കൗറും ചേർന്നാണ് ജ്സകറിനെ കെട്ടിയിട്ട ശേഷം കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ജസ്കരണിന്റെ ശരീരം ഇവർ ഇരുപത്തഞ്ചിലധികം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലായി ഉപേക്ഷിക്കുകയായിരുന്നു. ലുധിയാനയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ നിന്നാണ് ജസ്കരണിന്റെ ശരീരഭാഗങ്ങൾ കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു.
പൊലീസ് പിടിച്ചാൽ ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഭാര്യ ഗുർമേഹറിനോട് കർണേൽ സിംഗ് പറഞ്ഞിരുന്നു. എന്നാൽ ഈ നിർദ്ദേശത്തെ ഭാര്യ എതിർത്തതിന് തുടർന്ന് ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ ഇയാൾ സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു കർണേലിന്റെ ലക്ഷ്യം. മോഷ്ടാക്കളാണ് ഭാര്യയെ കൊന്ന് തന്നെ മുറിവേൽപ്പിച്ചത് എന്നായിരുന്നു കർണേൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്ന് രണ്ട് കൊലപാതകങ്ങളും താൻ നടത്തിയതാണെന്ന് കർണേൽ സമ്മതിച്ചു. കർണേൽ സിംഗ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.