നിധിക്ക് വേണ്ടി നരബലി; പേരക്കുട്ടി മുത്തശ്ശിയുടെ തലയറുത്തു
രണ്ടുവർഷം മുമ്പ് ഒരു ആൺകുട്ടിയെ നരബലി നൽകിയ കേസിൽ രണ്ടാഴ്ച മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരു: നിധി ലഭിക്കാൻ യുവാവ് മുത്തശ്ശിയുടെ തലയറുത്തു. കർണാടകയിലെ ബദാനഗോഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. പുട്ടവ്വ ഗൊള്ളാറ (75)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ പേരമകൻ രമേശ് ഗൊള്ളാറ (32)യെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷം മുമ്പ് ഒരു ആൺകുട്ടിയെ നരബലി നൽകിയ കേസിൽ രണ്ടാഴ്ച മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് വീട്ടിനുള്ളിൽ പുട്ടവ്വയെ തലയറുത്ത നിലയിൽ കണ്ടെത്തിയത്. വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
കൃത്യം നടത്തിയ ശേഷം ഗ്രാമത്തിലെ വിജനമായി സ്ഥലത്തിരുന്ന രമേശിനെ നാട്ടുകാർ കൈകാര്യം ചെയ്ത ശേഷം പൊലീസിന് കൈമറി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രമേശിന്റെ മാനസികനില സംബന്ധിച്ച് പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
2016 നവംബറിൽ ആൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ശരീരഭാഗങ്ങൾ മാലഗി ഡാമിന് സമീപം കുഴിച്ചിടുകയും ചെയ്ത സംഭവത്തിലാണ് മുന്ദ്ഗോട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. മനസ്സിലും ശരീരത്തിലും ഹുളിഗമ്മ ദേവി ആവേശിച്ചെന്നും നിധി ലഭിക്കാൻ ആരെയെങ്കിലും ബലി നൽകണമെന്നും ആവശ്യപ്പെട്ടെന്നുമായിരുന്നു അന്ന് രമേശ് പൊലീസിന് മൊഴി നൽകിയത്. ഇതേ കാര്യം തന്നെയാണ് മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തിലും രമേശ് പറഞ്ഞത്.