2018 പകുതി വരെ മാത്രം ഇരുപതിലേറെ സ്ത്രീകളാണ് വീട് വിട്ടുപോയത്

ആലപ്പുഴ: കായകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ പോയ വർഷം കാണാതായത് 36 സ്ത്രീകളെ. വിവരാവകാശ രേഖകള്‍ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വര്‍ഷം 36 സ്ത്രീകളാണ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അന്യരോടൊപ്പം പോയത്. മുന്‍വര്‍ഷങ്ങളില്‍ ഇത് ഇരുപത്തി അഞ്ചിന് താഴെ മാത്രമായിരുന്നു. 

2018 പകുതി വരെ മാത്രം ഇരുപതിലേറെ സ്ത്രീകളാണ് വീട് വിട്ടുപോയത്. രണ്ടായിരത്തി പതിനഞ്ചില്‍ പുരുഷന്മാര്‍ അടക്കം 39 പേരെ ഇവിടെ കാണാതായിരുന്നു. 2014 മുതല്‍ 2017 വരെയുള്ള നാല് വര്‍ഷങ്ങളിൽ ഏറ്റവും കൂടുതല്‍ പേരെ കാണാതായത് 2017 ലാണ്. ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ആക്ട് 57-ാം വകുപ്പ് പ്രകാരം കേസ്സെടുത്ത് പ്രഥമ വിവര റിപ്പോര്‍ട് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കും. 

ആളിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴിയെടുത്ത ശേഷം നിയമപ്രകാരം പ്രായപൂര്‍ത്തിയായ ആളാണെങ്കില്‍ ഇഷ്ടപ്രകാരം പറഞ്ഞയക്കും. പോകാന്‍ ഇടമില്ലാത്ത ആളാണെങ്കില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലേക്ക് വിടുകയാണ് പതിവ്. 18 വയസ്സിനു താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളോടൊപ്പമോ, ഏറ്റെടുക്കാന്‍ ആളില്ലാത്തവരെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് അയക്കും. 

ണാതാകുന്നവര്‍ തിരികെ വരുന്ന മുറക്ക് മജിസ്‌ട്രേറ്റ് മുന്‍പാകെ മൊഴിയെടുത്ത ശേഷം കേസന്വേഷണം അവസാനിപ്പിക്കും. വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ അഡ്വ.ഒ ഹാരിസിന് കായംകുളം പോലീസ് സ്‌റ്റേഷനില്‍ നിന്ന് ലഭിച്ച രേഖയിലാണ് ഈ കണക്കുകള്‍ കാണിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ കുറ്റവാളികളായി പന്ത്രണ്ടോളം കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീധന പീഡനകേസ്സുകള്‍ ഗണ്യമായി കുറഞ്ഞെങ്കിലും ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള വനിത സംരക്ഷണ നിയമപ്രകാരമുള്ള കേസുകള്‍ കോടതിയില്‍ നേരിട്ടു ഫയല്‍ ചെയ്യുന്നതില്‍ നേരിയ വര്‍ധനവ് ഉണ്ട്.