നിസ്‌കാരം കഴിഞ്ഞ് സ്ഥലത്ത് നിന്ന് പോയ റഫീക്കിനെ പിന്നീട് പൊലീസ് പിന്തുടര്‍ന്ന് ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്നും ഒരു കത്തി പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. അരയില്‍ കത്തി തിരുകിയാണ് ഇയാള്‍ നിസ്‌കരിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇയാള്‍ നിസ്‌കാരത്തിനു മുമ്പ് മുദ്രാവാക്യം മുഴക്കിയതായും പൊലീസ് ആരോപിച്ചു.

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിനു മുന്നില്‍ നടുറോഡില്‍ നിസ്‌കരിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. സമീപപ്രദേശത്തെ മതപുരോഹിതനായ റഫീഖ് അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. ഗതാഗതം തടസപ്പെടുത്തി, പൊതുജനങ്ങളെ ശല്യം ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സെക്രട്ടറിയേറ്റിന് അകത്ത് ഉന്നത ഉദ്യാഗസ്ഥരുമായി ചര്‍ച്ച നടത്തവേയാണ് പുറത്തെ റോഡില്‍ നിസ്‌കാരം നടന്നത്. കനത്ത സുരക്ഷാ സജ്ജീകരണങ്ങളുള്ള മേഖലയാണിത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് കലാനിധി നിതാനി പറഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നില്‍ ധാരാളം പൊലീസുകാര്‍ ഉണ്ടായിരുന്നുവെങ്കിലും റഫീഖ് നിസ്‌ക്കരിക്കുമ്പോള്‍ നോക്കി നില്‍ക്കുക മാത്രമാണ് ഇവര്‍ ചെയ്തതെന്ന് സുപ്രണ്ട് പറഞ്ഞു. സംഭവം വാര്‍ത്തയായതോടെയാണ് നടപടി.

നിസ്‌കാരം കഴിഞ്ഞ് സ്ഥലത്ത് നിന്ന് പോയ റഫീക്കിനെ പിന്നീട് പൊലീസ് പിന്തുടര്‍ന്ന് ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്നും ഒരു കത്തി പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. അരയില്‍ കത്തി തിരുകിയാണ് ഇയാള്‍ നിസ്‌കരിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇയാള്‍ നിസ്‌കാരത്തിനു മുമ്പ് മുദ്രാവാക്യം മുഴക്കിയതായും പൊലീസ് ആരോപിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതായും പൊലീസ് അറിയിച്ചു.