72,000 രൂപ ചെലവിട്ട് തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം 'ഐ ആം സോറി ശിവദേ' എന്ന ബോര്‍ഡ് വച്ചായിരുന്നു ഖേദേക്കറിന്റെ മാപ്പുപറച്ചില്‍. 

പൂനെ: പ്രണയം തലയ്ക്ക് പിടിച്ച കാമുകന്‍റെ ചെയ്തി അവസാനിച്ചത് പോലീസ് കേസില്‍. പൂനെയിലെ ത്. എം.ബി.എ വിദ്യാര്‍ത്ഥിയായ ഖേദേക്കര്‍ എന്ന യുവാവാണ് പുലിവാല്‍ പിടിച്ച പ്രേമത്തിലും അതിനെ തുടര്‍ന്ന് കേസിലും പെട്ടത്. സംഭവം ഇങ്ങനെ, അടുത്തിടെ എന്തോ കാര്യത്തില്‍ ഇയാളുടെ കാമുകി പിണങ്ങി.

പ്രണയത്തിന് കണ്ണില്ലാതായതോടെ കുറച്ച് കടുത്ത നടപടിയാണ് മാപ്പ് പറയാന്‍ യുവാവ് തിരഞ്ഞെടുത്തത്. 72,000 രൂപ ചെലവിട്ട് തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം 'ഐ ആം സോറി ശിവദേ' എന്ന ബോര്‍ഡ് വച്ചായിരുന്നു ഖേദേക്കറിന്റെ മാപ്പുപറച്ചില്‍.

പൂനെയിലെ പിംപ്രി മേഖലയിലാണ് ബോര്‍ഡ് വെച്ചത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ റോഡരികില്‍ മുഴുവന്‍ ഐ ആം സോറി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഏതാണ്ട് മുന്നൂറോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയും അനധികൃതമായി ബോര്‍ഡുകള്‍ വച്ചതിന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഖേദേക്കറിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ശിവദ എന്ന തന്റെ കാമുകിയുമായി താന്‍ പിണക്കത്തിലാണെന്നും ഇത് തീര്‍ക്കാനാണ് ബോര്‍ഡ് വച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. 

തന്റെ സുഹൃത്തുമായി ചേര്‍ന്നാണ് ഖേദേക്കര്‍ പദ്ധതി നടപ്പിലാക്കിയതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്തതിനാല്‍ ഖേദേക്കര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.