നരഹത്യ കുറ്റമല്ല, ആദ്യമായി ബലി കൊടുത്തത് മകനെ; ദേവ പ്രീതിക്ക് നരഹത്യയ്ക്ക് അനുമതി തേടിയുള്ള കത്ത് ചർച്ചയാകുന്നു
ദേവ പ്രീതിക്കായി നരഹത്യയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബീഹാർ സർക്കാരിന് സുരേന്ദ്ര പ്രസാദ് സിംഗ് എന്നയാൾ എഴുതിയ അപേക്ഷയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ബീഹാറിലെ മോഹൻപൂർ പഹാദ്പൂർ സ്വദേശിയാണ് സുരേന്ദ്ര പ്രസാദ് സിംഗ്
പട്ന: നരഹത്യ കുറ്റമല്ലെന്നും ഇതിന് മുമ്പ് ബലി കൊടുത്തിട്ടുണ്ടെന്നും അവകാശപ്പെട്ടുള്ള മധ്യവയസ്ക്കന്റെ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ദേവ പ്രീതിക്കായി നരഹത്യയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബീഹാർ സർക്കാരിന് സുരേന്ദ്ര പ്രസാദ് സിംഗ് എന്നയാൾ എഴുതിയ അപേക്ഷയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ബീഹാറിലെ മോഹൻപൂർ പഹാദ്പൂർ സ്വദേശിയാണ് സുരേന്ദ്ര പ്രസാദ് സിംഗ്. ജനുവരി 29നാണ് സംഭവം.
നരഹത്യ കുറ്റമല്ലെന്നും തന്റെ മകനെയാണ് ആദ്യമായി ബലി കൊടുത്തതെന്നും സുരേന്ദ്ര പ്രസാദ് നൽകിയ അപേക്ഷയിൽ പരാമർശിക്കുന്നു. ദൈവ മാതാവായ കാമഖ്യയ്ക്കുവേണ്ടി ഇതിനുമുമ്പും ബലി കൊടുത്തിട്ടുണ്ടെന്നും എഞ്ചിനീയറായ തന്റെ മകനെയാണ് ബലി കൊടുത്തത്. ക്ഷേത്രത്തിലേക്ക് സംഭാവനയായി പണം നൽകാത്തതിനാലാണ് മകനെ ബലി കൊടുത്തത്. അവൻ രാവണനെ പോലെയായിരുന്നുവെന്നും സുരേന്ദ്ര പറയുന്നു.
അപേക്ഷ കത്തിന്റെ സ്ക്രീൻഷോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. 'ബിന്ദു മാ മാനവ് കല്ല്യാൺ സന്സ്ത' എന്ന അംഗീകൃത സ്ഥാപനത്തിന്റെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. അതേസമയം അപേക്ഷ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ബെഗുസരായി എസ്ഡിഒ സജീവ് കുമാർ ചൗധരി വ്യക്തമാക്കി. ഇതൊരു ഗൗരവതരമായി കാര്യമാണ്. നരഹത്യ കുറ്റകരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും ഉടൻ നടപടി എടുക്കുമെന്നും ചൗധരി പറഞ്ഞു.
സംഭവത്തെ തുടർന്ന് സുരേന്ദ്ര പ്രസാദിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. പഹാദ്പൂർ ഗ്രാമത്തിലെ ആളുകൾ അയാളെ 'ഭ്രാന്തനായ മന്ത്രവാദി' എന്നാണ് വിളിക്കാറുള്ളത്. കൈയിൽ തലയോട്ടിയുമെടുത്ത് ഗ്രാമത്തിലൂടെ നഗ്നനായി നടക്കുന്നതിനാലാണ് സുരേന്ദ്രനെ ഭ്രാന്തനായ മന്ത്രവാദി എന്ന് വിളിക്കുന്നത്. ആളുകളുടെ ശ്രദ്ധ കിട്ടുന്നതിനാണ് അയാൾ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.