തിരുവനന്തപുരം: മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. വെള്ളംകുടി മത്സരത്തിന് മദ്യകുപ്പി സമ്മാനമായി പ്രഖ്യാപിച്ച ക്ലബ് അംഗങ്ങളാണ് മദ്യപിച്ച് തമ്മിലടിച്ചത്.

നഗരൂരുള്ള ഒരു ക്ലബാണ് വെളളംകുടി മത്സരം സംഘടിപ്പിച്ചത്. മത്സര വിജയിക്ക് സമ്മാനമായി പ്രഖ്യാപിച്ചത് വില കൂടിയ ഒരു കുപ്പി മദ്യം. ഓണാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ഇന്നായിരുന്നു മത്സരം നടക്കേണ്ടത്. പരിപാടിയുടെ ഒരുക്കത്തിനിടെ ഇന്നലെ മദ്യമിച്ച ക്ലബ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ക്ലബിലെ അംഗമായ ശിവദത്ത് കണക്കുകള്‍ എഴുതി വച്ച നോട്ടീസ് അജീഷ് എന്ന മറ്റൊരു അംഗം എടുത്തു. ഇതേ തുടര്‍ന്ന് പുലര്‍ച്ചെ വാക്കു തര്‍ക്കമായി. ക്ലബ് മുറിയിലുണ്ടായിരുന്ന ഒരു കത്തിയെടുത്ത് അജീഷ് ശിവദത്തിനെ കുത്തി. സംഭവ സ്ഥലത്തുവച്ച് ശിവദത്ത് മരിച്ചു. ശിവദത്തിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിനും കുത്തേറ്റു. വിഷ്ണു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അജീഷിനെ പൊലീസ് പിടികൂടി. മദ്യം സമ്മാനമായി ഒരുക്കിയവര്‍ തന്നെ മദ്യപിച്ച് തമ്മലിടപ്പോള്‍ പൊലിഞ്ഞത് ഒരു ജീവന്‍.