മകന്റെ മുന്നിൽവെച്ച് ഭാര്യയെ ക്രൂരമായി കുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
സ്ഥലങ്ങൾ കണ്ട് തിരികെ ഹോട്ടൽ മുറിയിലേക്ക് മടങ്ങവേ അനിലും സീമയും തമ്മിൽ കലഹമുണ്ടാകുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പൊലീസ് പറയുന്നു.
മുംബൈ: മകന്റെ മുന്നിൽവെച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ മഹാബലേശ്വറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അനിൽ ഷിന്‍ഡെ(34)യാണ് ഭാര്യ സീമ(30)യെ പതിനൊന്ന് വയസ്സായ മകന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
വിനോദ യാത്രക്കായി മഹാബലേശ്വറില്‍ എത്തിയതാണ് കുടുംബം. സ്ഥലങ്ങൾ കണ്ട് തിരികെ ഹോട്ടൽ മുറിയിലേക്ക് മടങ്ങവേ അനിലും സീമയും തമ്മിൽ കലഹമുണ്ടാകുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പൊലീസ് പറയുന്നു. മകന്‍ ഉറങ്ങികിടന്ന സമയത്താണ് അനിൽ കൃത്യം നടത്തിയത്.
ബഹളം കേട്ടുണർന്ന കുട്ടി അച്ഛന്‍ അമ്മയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തുന്നതാണ് കണ്ടത്. തുടര്‍ന്ന് ഭയന്ന് വിറച്ച് പുറത്തേക്കോടിയ കുട്ടി ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചു. ഈ സമയം കൊണ്ട് അനില്‍ ഷിന്‍ഡെ സ്വയം കഴുത്തറുത്തിരുന്നു. പൊലീസെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേ സമയം ദമ്പതികൾ തമ്മിലുള്ള കലഹത്തിന് കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.