അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതിക്കും വധശിക്ഷ
രാത്രി വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കടന്ന പ്രതികൾ അമ്മയെയും മകളെയും തോർത്ത് കഴുത്തിലിട്ട് മുറുക്കി ബോധം കെടുത്തിയ ശേഷമായിരുന്നു ബലാത്സംഗം ചെയ്തത്. കൊലപ്പെടുത്തിയതിന് ശേഷവും പ്രതികള്‍ ഇവരെ ബലാത്സംഗം ചെയ്തു.
ഇടുക്കി: അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ. പീരുമേട് അമ്പത്തിയേഴാം മൈൽ സ്വദേശി ജോമോനെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാർ സ്വദേശി രാജേന്ദ്രനെ നേരത്തെ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇടുക്കി വണ്ടിപ്പെരിയാറിൽ 2017 ലായിരുന്നു സംഭവം നടന്നത്.
വള്ളോം പറമ്പിൽ മോളി, മകൾ നീനു എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കടന്ന പ്രതികൾ മോളിയേയും നീനുവിനെയും തോർത്ത് കഴുത്തിലിട്ട് മുറുക്കി ബോധം കെടുത്തിയ ശേഷമായിരുന്നു ബലാത്സംഗം ചെയ്തത്. കൊലപ്പെടുത്തിയതിന് ശേഷവും ബലാത്സംഗം ചെയ്തു. 2007 ഡിസംബറിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
ദൃക്‍സാക്ഷികളില്ലാതിരുന്ന കേസിൽ ശക്തമായ സാഹചര്യ തെളിവുകളാണ് പ്രതികൾക്കെതിരായുണ്ടായത്. 2012 ജൂണിലാണ് ഒന്നാം പ്രതി രാജേന്ദ്രനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. അപ്പീലുകൾ തള്ളി ഹൈക്കോടതിയും സുപ്രീംകോടതിയും രാജേന്ദ്രന്‍റെ വധശിക്ഷ ശരിവച്ചു. ആദ്യ അറസ്റ്റിന് ശേഷം ജാമ്യത്തിലിറങ്ങിയ ജോമോൻ മുങ്ങിയിരുന്നു. വീണ്ടും അറസ്റ്റ് ചെയാനുണ്ടായ കാലതാമസമാണ് വിചാരണയും വിധിയും വൈകാൻ കാരണം.