കോട്ടയം ഭാരത് ആശുപത്രിയിൽ സമരം നടത്തുന്ന എല്ലാ നഴ്സുമാരെയും പരിച്ചുവിട്ടു. സമരം 50 ദിവസം പിന്നിടുമ്പോഴാണ് ഹൈക്കോടതി നടത്തിയ മധ്യസ്ഥ ശ്രമത്തിനിടെ ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

കരാർ‍ കാലാവധി നീട്ടാത്ത അഞ്ച് നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഭാരത് ആശുപത്രിയിലെ നഴ്സുമാർ കഴിഞ്ഞ മാസം ഏഴിന് സമരം തുടങ്ങിയത്. സമരം 50 ദിവസം പിന്നിടുമ്പോഴാണ് സമരത്തിനിറങ്ങിയ എല്ലാവരെയും പിരിച്ച് വിട്ടത്. അനിശ്ചിതമായി സമരം നീളുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി മധ്യസ്ഥ ചർച്ചകൾ തുടങ്ങിയത്. ഈ ചർച്ചയിലാണ് സമരം ചെയ്ത് എല്ലാവരെയും പിരിച്ച് വിട്ടതായി ഭാരത് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.

ആശുപത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ പറഞ്ഞവരെ തിരിച്ചെടുക്കാൻ കഴിയില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട് സമരം ആശുപത്രിക്ക് മുന്നിൽ നിന്നും തിരുനക്കര പഴയ പൊലീസ് ഗ്രൗണ്ടിന് മുന്നിലേക്ക് മാറ്റി. ഇതുവരെയും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളോ ജനപ്രതിനിധികളെോ തങ്ങളുമായി സംസാരിക്കുകയോ പിന്തുണ അറിയിച്ച് എത്തുകയോ ചെയ്തിട്ടില്ലെന്ന് നഴ്സുമാർ‍ പറഞ്ഞു. നഴ്സുമാരെ തിരിച്ചെടുക്കാൻ കഴിയില്ലെന്ന നിലപാട് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോടെ ഹൈക്കോടതിയുടെ മധ്യസ്ഥശ്രമങ്ങൾ എത്രത്തോളം ഫലം കാണുമെന്നാണ് ഇനി അറിയേണ്ടത്.