സർക്കാർ വിജ്ഞാപനത്തിന്മേല്‍ ഹൈക്കോടതി സ്റ്റേ തുടരും

കൊച്ചി: നേഴ്‌സുമാരുടെ സമരം തടയണമെന്നാവശ്യപ്പെട്ട് മാനേജ്‍മെന്റുകൾ നൽകിയ ഹർജി പരിഗണിക്കുന്നത് ഈമാസം 27ലേക്ക് മാറ്റി. അതേസമയം ശമ്പള പരിഷ്കരണം സംന്ധിച്ച സർക്കാർ വിജ്ഞാപനത്തിന്മേല്‍ ഹൈക്കോടതി സ്റ്റേ തുടരും. ഈ മാസം 31 ന് അന്തിമ വിജ്ഞാപനമിറക്കാനാണ് സർ‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മിനിമം വേതനത്തില്‍ മാനേജ്മെന്‍റ് അസോസിയേഷൻ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിജ്ഞാപനമിറക്കുന്നതിന് സ്റ്റേ നല്‍കിയത്. 

ഈ മാസം 31 നകം ശന്പള പരിഷ്കരണ ഉത്തരവിറക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് കൂട്ട അവധിയെടുക്കൽ സമരം നഴ്സുമാര്‍ പിന്‍വലിച്ചത്. അന്തിമ വിജ്ഞാപനമിറക്കുന്നതിൻറെ ഭാഗമായി തെളിവെടുപ്പ് നടപടികളും തുടങ്ങി . ഇതോടെയാണ് സ്വകാര്യ മാനേജ്മെന്‍റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്.

നഴ്സുമാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം ശമ്പളം നല്‍കാനാവില്ലെന്ന് മാനേജ്മെന്‍റ് അസോസിയേഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 രൂപ എന്ന മിനിമം വേതനം നല്‍കാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്. ഇത് വലിയ വര്‍ദ്ധനവാണെന്നും ഇത്രയും തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും മാനേജ്മെന്‍റ് അറിയിച്ചു. അങ്ങനെ വന്നാല്‍ രോഗികളുടെ ചികിത്സാഭാരം കൂടുമെന്നടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് മാനേജ്മെന്‍റ് വീണ്ടും നിയമനടപടിക്ക് ഒരുങ്ങുന്നത്.