ദില്ലി: മൃഗങ്ങളെ കൊല്ലാനുള്ള അനുമതിയുടെ പേരിൽ വനിതാശിശുക്ഷേമമന്ത്രി മേനകാഗാന്ധിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും തമ്മിൽ തർക്കം രൂക്ഷമാകുന്നു. വനം പരിസ്ഥിതിമന്ത്രാലയം സംസ്ഥാനസർക്കാരുകൾക്ക് മൃഗങ്ങളെ കൊല്ലാനുള്ള അനുമതി യഥേഷ്ടം നൽകുകയാണെന്ന് മേനകാഗാന്ധി ആരോപിച്ചു. എന്നാൽ നിയമാനുസൃതമായാണ് മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയതെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

ആന, കുരങ്ങ്, മയിലുകൾ എന്നിവയെ യഥേഷ്ടം കൊല്ലാനുള്ള അനുമതി സംസ്ഥാനസർക്കാരുകൾക്ക് വനം പരിസ്ഥിതിമന്ത്രാലയം നൽകുന്നുവെന്ന ആരോപണവുമായി കേന്ദ്ര വനിതാശിശുക്ഷേമമന്ത്രിയും മൃഗാവകാശപ്രവർത്തകയുമായ മേനകാ ഗാന്ധിയാണ് ആദ്യം രംഗത്തെത്തിയത്. മൃഗങ്ങളെ കൊല്ലാനുള്ള ഈ ആർത്തി എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് മേനകാ ഗാന്ധി വിമർശിച്ചു.

പ്രമുഖ ടൂറിസ്റ്റ് നഗരമായ ഷിംലയിൽ വിനോദസഞ്ചാരികളെ കുരങ്ങുകൾ ആക്രമിക്കുന്നുവെന്ന പരാതി ഉയർന്നതിനെത്തുടർന്ന് വന്യജീവിസംരക്ഷണച്ചട്ടങ്ങളിൽ നിന്ന് കുരങ്ങുകളെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഗോവയിൽ മയിലുകൾ കൃഷിയിടങ്ങൾ നശിപ്പിയ്ക്കുന്നതിനാൽ ആവശ്യമെങ്കിൽ ഇവയെ കൊല്ലാൻ സംസ്ഥാനസർക്കാർ അനുമതി തേടിയതിനെത്തുടർന്ന് കേന്ദ്രവനംപരിസ്ഥിതിമന്ത്രാലയം അനുമതി നൽകി. 

ബിഹാറുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ആനകളെ കൊല്ലാനും കേന്ദ്രവനം പരിസ്ഥിതിമന്ത്രാലയം അനുമതി നൽകിയിരുന്നു. എന്നാൽ കർഷകരുടെ വിളകൾ സംരക്ഷിയ്ക്കാനാണ് മൃഗവധത്തിന് അനുമതി നൽകിയതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു. രണ്ട് കേന്ദ്രമന്ത്രിമാർ തമ്മിലുള്ള പരസ്യതർക്കം കേന്ദ്രസർക്കാരിന് തലവേദനയാകുകയാണ്.