മണിപ്പൂരില്‍ ഇംഫാല്‍ താഴ്‌വരയിലെ പോളിങ് സ്റ്റേഷനുകളില്‍ രാവിലെമുതല്‍ സ്ത്രീകളുടെ നീണ്ടനിരയാണ് കണ്ടത്. ഇറോം ശര്‍മ്മിള ജന്‍മദേശമായ ഖുറായില്‍ വോട്ടുചെയ്തു. മൂന്നിടങ്ങളില്‍ മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടിതന്നെയാണെന്ന് ഇറോം മാധ്യമങ്ങളോടു പറഞ്ഞു

സമാധാനപരമായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 10,000 പൊലീസുകാരും കരസേനയും ആസാം റൈഫിള്‍സും 1643 പോളിംഗ് സ്റ്റേഷനുകളില്‍ സുരക്ഷയൊരുക്കുന്നു. അതിര്‍ത്തി മേഖലയും സുരക്ഷാ വലയത്തിലാണ്. കഴിഞ്ഞ മൂന്ന് പ്രാവശ്യവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസും മുഴുവന്‍ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബിജെപിയും വന്‍ പ്രചാരണമാണ് നടത്തിയത്. മാര്‍ച്ച് എട്ടിനാണ് ബാക്കിയുള്ള 22 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്.