ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

വിവാദപ്രസ്താവനയില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയാണ് പാര്‍ട്ടി മണിശങ്കര്‍ അയ്യറെ സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് നേതൃത്വം പിന്തുടരുന്ന ഗാന്ധിയന്‍ ആശയധാരയുടേയും എതിര്‍പക്ഷത്തോട് കാണിക്കുന്ന ബഹുമാനത്തിന്റേയും തെളിവാണ് നടപടിയെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്ദീപ് സുര്‍ജ്‌വാല ട്വിറ്ററില്‍ കുറിച്ചു. ഇതേ രീതിയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ അയ്യര്‍ നടത്തിയ ചായക്കടക്കാരന്‍ പരാമര്‍ശം ബിജെപി വലിയ ആയുധമാക്കിയിരുന്നു സമാനമായ രീതിയില്‍ മണിശങ്കര്‍ അയ്യര്‍ നടത്തിയ നീചനായ മനുഷ്യന്‍ പരാമര്‍ശവും ബിജെപി ഉപയോഗിച്ചതോടെയാണ് മുതിര്‍ന്ന നേതാവിനെതിരെ കോണ്‍ഗ്രസ് ശക്തമായ നടപടിയെടുത്തത്.