തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് മഹിജക്കും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായ ബലപ്രയോഗത്തെക്കുറിച്ച് അന്വേഷിക്കുന്ന ഐ ജി മനോജ് എബ്രഹാം ഇന്ന് ഡി ജി പിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. പൊലീസുകാരുടെ ഭാഗത്തു നിന്നു ഗുരുതര വീഴ്ച്ചയൊന്നും സംഭവിച്ചില്ലെന്നും സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ മാത്രം മതിയെന്നുമായിരുന്നു ഐ ജിയുടെ പ്രാഥമിക ശുപാര്‍ശ. എന്നാല്‍ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് ബാഹ്യ ഇടപെടലും വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും നോക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയത്. അതേസമയം പൊലീസ് നടപടിയെ മുഖ്യമന്ത്രി ഇന്നലെയും പരസ്യമായി പിന്തുണച്ചിരുന്നു.