Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി പൊളിക്കും; ഒഴിപ്പിക്കൽ നാളെ മുതൽ

കുടിയൊഴിപ്പിക്കൽ പൂർത്തിയാകുന്ന മുറയ്ക്ക് തന്നെ ഫ്ലാറ്റ് പൊളിക്കലിലേക്ക് സർക്കാർ കടക്കും. ബലം പ്രയോഗിക്കാതെ താമസക്കാരെ ഒഴിപ്പിക്കാൻ സാധിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. താൽകാലിക  പുനരധിവാസത്തിന് ജില്ലയിൽ കണ്ടെത്തിയ 500 ഫ്ളാറ്റുകളിലേക്ക് താമസക്കാരെ മാറ്റാനാണ് നീക്കം.

marad evacuation tomorrow onwards,  flats will burst through  controlled explosion
Author
Kochi, First Published Sep 28, 2019, 7:12 PM IST

കൊച്ചി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടികളിലേക്ക് നാളെ സർക്കാർ കടക്കും. മരടിലെ ഫ്ലാറ്റ് കുടിയൊഴിപ്പിക്കൽ   സുപ്രീം കോടതിയിൽ അറിയിച്ചത് പോലെ നടക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് നീക്കം. നടപടികൾക്ക് മേൽനോട്ടം നൽകാൻ ചീഫ് സെക്രട്ടറി ടോം ജോസ് കൊച്ചിയിലെത്തി.നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗും പ്രതികരിച്ചു. നാളെ ഫ്ലാറ്റിൽ ഉള്ളവരെ കണ്ട് സംസാരിക്കുകയും സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമെന്നും  ഫ്ലാറ്റ് ഉടമകൾക്ക് ഒഴിയുന്നതിന് ആവശ്യമായ എല്ലാ സഹായവും നഗരസഭ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 Read More : മരട് ഫ്ലാറ്റ്: ഒഴിപ്പിക്കൽ നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്


കുടിയൊഴിപ്പിക്കൽ എങ്ങനെ?

കുടിയൊഴിപ്പിക്കൽ പൂർത്തിയാകുന്ന മുറയ്ക്ക് തന്നെ ഫ്ലാറ്റ് പൊളിക്കലിലേക്ക് സർക്കാർ കടക്കും. ബലം പ്രയോഗിക്കാതെ താമസക്കാരെ ഒഴിപ്പിക്കാൻ സാധിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. താൽകാലിക  പുനരധിവാസത്തിന് ജില്ലയിൽ കണ്ടെത്തിയ 500 ഫ്ളാറ്റുകളിലേക്ക് താമസക്കാരെ മാറ്റാനാണ് നീക്കം. ഇവയുടെ വാടക ഫ്ലാറ്റ് ഉടമകൾ നൽകണം. വീട്ടുപകരണങ്ങൾ മറ്റൊരിടത്തേക്ക് മാറ്റുന്ന സ്വകാര്യ ഏജൻസികളോട് ചാർജ് കുറച്ച് സഹകരിക്കാനും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. താൽകാലിക പുനരധിവാസം ആവശ്യം ഉള്ളവർക്ക് നാളെയും അപേക്ഷിക്കാം. നഷ്ടപരിഹാരം കൈമാറാൻ ഫ്ലാറ്റ് ഉടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും. ശേഷം അഞ്ച് ഫ്ലാറ്റുകളുടെയും പൊളിക്കൽ നടപടികൾ ഒരേ സമയത്ത് തന്നെ തുടങ്ങാനാണ് തീരുമാനം. ക്രെയിനുകൾ ഉപയോഗിച്ച് പൊളിക്കുന്നത് കാല താമസം എടുക്കുന്നത് മൂലം നിയന്ത്രിത സ്ഫോടനത്തോടെ ഫ്ലാറ്റുകൾ പൊളിക്കാനാണ് നിലവിലെ നീക്കം.

നിലപാട് മയപ്പെടുത്തി ഉടമകൾ

ഫ്ലാറ്റ് ഒഴിഞ്ഞ് പോകില്ലെന്ന നിലപാട്  ഉടമകളും മയപ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും ഫ്ലാറ്റുകളിൽ നിന്ന് സാധനങ്ങൾ അടക്കം നീക്കി മാറുന്നതിന് കൂടുതൽ സമയം വേണെന്നുമാണ് പുതിയ ഉപാധി.ഫ്ളാറ്റ് ഒഴിയാൻ കൂടുതൽ സാവകാശം വേണമെന്നാവശ്യപ്പെട്ട് ഉടമകൾ സർക്കാരിനെ സമീപിച്ചു.എന്നാൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഫ്ലാറ്റ് ഉടമകൾ നാളെ മുതൽ അനിശ്ചിത കാല സമരം തുടങ്ങും.

 

1) മരടിലെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളോടുള്ള മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും അവസാനിപ്പിക്കുക.

2) ഇരുട്ടിന്റെ മറവിൽ വിച്ഛേദിക്കപ്പെട്ട വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ ഉടൻ പുനഃസ്ഥാപിക്കുക.

3) കുടിയൊഴിപ്പിക്കപ്പെടുന്നതിനു മുൻപ് അനുയോജ്യമായ വാസസ്ഥലം ഉറപ്പാക്കുക.

4) സമാധാനപരമായി ഒഴിഞ്ഞു പോകുന്നതിന് ആവശ്യമായ സമയം അനുവദിക്കുക.

5) ഒഴിപ്പിക്കുതിന് മുമ്പ് ഫ്ലാറ്റുകളുടെ മൂല്യം നിർണയിക്കുക.

6) പ്രാഥമിക നഷ്ടപരിഹാരത്തുക എത്രയും വേഗം നൽകുക, എന്നിവ ആവശ്യപ്പെട്ടാണ് ഫ്ലാറ്റ് ഉടമകൾ സമരം നടത്തുന്നത്.

Read More : മരട് ഫ്ലാറ്റുകൾ ഉപാധികളോടെ ഒഴിയാം: അർഹമായ നഷ്ടപരിഹാരം വേണം: സർക്കാരിന് ഫ്ലാറ്റുടമകളുടെ കത്ത്

നഷ്ടപരിഹാരം നിശ്ചയിക്കാൻ സമിതി

മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ റിട്ട. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സമിതിക്ക് സുപ്രീംകോടതി രൂപം നൽകി. കെട്ടിട നിര്‍മ്മാതാക്കളുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കോടതി കണ്ടുകെട്ടി. മരടിലെ 343 ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതം തൽക്കാലത്തേക്ക് സർക്കാർ നൽകണമെന്നാണ് സൂപ്രീംകോടതിയുടെ ഉത്തരവ്. നഷ്ട പരിഹാര തുക ഉടമകൾക്ക് നൽകാനും ബാക്കി എത്ര തുക നൽകണമെന്ന് നിശ്ചയിക്കാനുമാണ് മൂന്നം​ഗ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. ഒരു സാങ്കേതിക വിദ​ഗ്ദനും ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥനും സമിതിയിൽ ഉണ്ടാകും.  

Read more : മരട് ഫ്ലാറ്റ്: മൂന്നം​ഗ സമിതിക്ക് രൂപം നൽകി സുപ്രീംകോടതി, നാളെ മുതൽ ഫ്ലാറ്റ് ഉടമകളുടെ നിരാഹാര സമരം.

ഉത്തരവാദികൾ ഫ്ലാറ്റ് നിർമ്മാതാക്കൾ

ഫ്ളാറ്റുടമകൾക്കും പരിസ്ഥിതിക്കും ഉണ്ടായ നഷ്ടങ്ങൾക്ക് കെട്ടിട നിര്‍മ്മാതാക്കൾ ഉത്തരവാദികളായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.  ഈ സാഹചര്യത്തിലാണ് കെട്ടിട നിര്‍മ്മാതാക്കളായ ആൽഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിംഗ്, കെ.പി.വര്‍ക്കി ആന്‍റ് ബിൽഡേഴ്സ് എന്നിവരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയത്. കോടതി നിര്‍ദ്ദേശം നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ഇറക്കിയ ഉത്തരവിൽ പറയുന്നു. ഫ്ളാറ്റുടമകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക കെട്ടിട നിര്‍മ്മാതാക്കളിൽ നിന്ന് ഈടാക്കാനാണ് തീരുമാനം.

നഗരസഭയിൽ ഭരണപ്രതിസന്ധി

ഫ്ലാറ്റ് പൊളിക്കൽ നടപടികൾക്കായി സർക്കാർ നിയമിച്ച പുതിയ സെക്രട്ടറി പൂർണ ഭരണ ചുമതല ഏറ്റെടുക്കാത്തതിനെ ചൊല്ലി മരട് നഗരസഭയിൽ ഭരണ പ്രതിസന്ധിക്ക് കാരണമായി. പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ സെക്രട്ടറി സ്നേഹിൽ കുമാർ ഐഎഎസ് പങ്കെടുക്കാതെ വിട്ടുനിന്നു. സെക്രട്ടറി ഇല്ലാതെ യോഗം ചേരുന്നതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് അജണ്ടകൾ എടുക്കാതെ യോഗം നിർത്തിവെച്ചു. നഗരസഭാ പ്രതിസന്ധിയുടെ ഉത്തരവാദി സർക്കാർ ആണെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷ സർക്കാരിന് കത്തും നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios