മോഡ്രിച്ച് റയലിലും റാക്കിറ്റിച്ച് ബാഴ്സയിലുമാണ് കളിക്കുന്നത് ക്രൊയേഷ്യക്ക് വേണ്ടി 40 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബ്രോസോവിച്ച് ആറ് ഗോളുകള്‍ 

മോസ്ക്കോ: റഷ്യന്‍ ലോകകപ്പില്‍ അത്ഭുത കുതിപ്പ് നടത്തിയ ടീം ക്രൊയേഷ്യയാണ്. ആദ്യമായി കലാശപോരാട്ടത്തിന് ഇടം നേടിയ അവര്‍ ലോകകിരീടത്തില്‍ മുത്തമിടണമെന്ന് ആഗ്രഹിക്കുന്ന ആരാധകരും കുറവല്ല. ക്രൊയേഷ്യന്‍ കുതിപ്പിന് പിന്നില്‍ മധ്യനിരയുടെ കരുത്താണെന്ന് ഇതിനകം വാഴ്ത്തപെട്ടിട്ടുണ്ട്.

ഇവാന്‍ റാക്കിറ്റിച്ചും മോഡ്രിച്ചും മാര്‍സലോ ബ്രോസോവിച്ചുമാണ് മധ്യനിരയില്‍ ക്രൊയേഷ്യയുടെ കവിത വിരിയിച്ചതില്‍ പ്രധാനികള്‍. കലാശപോരാട്ടം നടക്കാനിരിക്കെ ബ്രോസോവിച്ചിന് പിന്നാലെയാണ് ലോകോത്തര ക്ലബുകളെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരാണ് ഇന്‍റര്‍മിലാന്‍ താരത്തെ നോട്ടമിട്ടിരിക്കുന്നത്.

മോഡ്രിച്ച് റയലിലും റാക്കിറ്റിച്ച് ബാഴ്സയിലുമാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ താരങ്ങള്‍ക്ക് മറ്റ് ടീമുകളിലേക്ക് പോകേണ്ട ആവശ്യമില്ല. ഇതാണ് ബ്രോസിവിച്ച് ട്രാന്‍സ്ഫര്‍ വിപണിയിലെ സുവര്‍ണതാരമാകാന്‍ കാരണം. ക്രൊയേഷ്യക്ക് വേണ്ടി 40 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം ആറ് ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഇന്‍റര്‍മിലാന് വേണ്ടി 101 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് ബ്രോസോവിച്ച് നേടിയിട്ടുള്ളത്.