1986ല്‍ അര്‍ജന്‍റീനയെ ലോക കിരീടത്തിലേക്ക് നയിച്ച താരമാണ് മറഡോണ

മോസ്കോ: അര്‍ജന്‍റീനയ്ക്ക് ലോക കിരീടം സമ്മാനിച്ച നായകനാണ് ഡീഗോ മറഡോണ. 1986ല്‍ ആ കുറിയ മനുഷ്യന്‍റെ മികവില്‍ വന്ന് കൊത്തിപ്പറന്ന ലോകകപ്പ് വീണ്ടുമൊരുക്കല്‍ സ്വന്തമാക്കാനുള്ള ഭാഗ്യം പിന്നീട് ഇതുവരെ അര്‍ജന്‍റീനയ്ക്കുണ്ടായിട്ടില്ല. മൂന്ന് ലോകകപ്പുകള്‍ കളിച്ച താരം ആകെ എട്ടു ഗോളുകളാണ് സ്വന്തമാക്കിയത്. അതില്‍ ആറെണ്ണം അര്‍ജന്‍റീനയുടെ നായകനായി എത്തി പേരിലെഴുതിയ ഗോളുകളാണ്. ഒരു ടീമിന്‍റെ നായകനായി വന്ന് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന്‍റെ റെക്കോര്‍ഡ് മറഡോണയുടെ പക്കല്‍ ഇത്രവര്‍ഷക്കാലം തിരുത്തപ്പെടാതെ നിന്നു.

പക്ഷേ, റഷ്യന്‍ ലോകകപ്പില്‍ ആ നേട്ടം മായ്ക്കപ്പെടാന്‍ പോവുകയാണ്. കൊളംബിയക്കെതിരെ പ്രീക്വാര്‍ട്ടറില്‍ ഇന്നലെ ഗോള്‍ കണ്ടെത്തിയതോടെ റഷ്യയില്‍ ഇംഗ്ലണ്ടിന്‍റെ നായകന്‍ ഹാരി കെയ്ന്‍റെ പേരില്‍ ആറു ഗോളുകളായി. ആദ്യ ലോകകപ്പില്‍ വെറും മൂന്ന് മത്സരങ്ങളില്‍ നിന്നാണ് കെയ്ന്‍ ആറു ഗോളുകള്‍ തികച്ചത്. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ഗോള്‍ കണ്ടെത്തിയ ഹാരി കെയ്ന്‍ ക്വാര്‍ട്ടറില്‍ സ്വീഡനെതിരെയും വലചലിപ്പിച്ചാല്‍ അര്‍ജന്‍റീനയുടെ ഇതിഹാസ താരത്തിന്‍റെ റെക്കോര്‍ഡ് തകരും.