സംസ്ഥാനത്ത് വീണ്ടും പൊലീസിന്‍റെ വന്‍ കഞ്ചാവ് വേട്ട
കാറിന്റെ പിൻ സീറ്റിനിടയിൽ പായ്ക്കറ്റുകളായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കാസർഗോഡ് ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്
കാസര്‍ഗോഡ്: കാസർഗോഡ് ജില്ലയിൽ പൊലീസിന്‍റെ വൻ കഞ്ചാവ് വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് ചിറ്റാരിക്കാൽ പൊലീസ് പിടികൂടി. മാർക്കറ്റിൽ ഒരു കോടിയിലധികം വിലവുന്ന കഞ്ചാവ് ശേഖരമാണ് പിടികൂടിയത്. ചീമേനി കടുമേനി റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കഞ്ചാവ് പിടികൂടിയത്.
കാറിന്റെ പിൻ സീറ്റിനിടയിൽ പായ്ക്കറ്റുകളായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കാസർഗോഡ് ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. വാഹനത്തിലുണ്ടായിരുന്ന കുന്നുംകൈ സ്വദേശി നൗഫലിനെ പൊലീസ് പിടികൂടി. കൂടെ ഉണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.
ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നേരത്തെ നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ചിരുന്ന കഞ്ചാവ് മാഫിയ മലയോര മേഖലകളിലെ ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് സംഭവത്തെ പൊലീസ് കാണുന്നത്. മഞ്ചേശ്വരം ഗുഡ്ഡേമാറിൽ നിന്നും കഴിഞ്ഞ വർഷം 72 കിലോ കഞ്ചാവ് കണ്ടെത്തിയതായിരുന്നു. ഇതിന് ശേഷമുള്ള ഏറ്റവും വലിയ കേസാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.