അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗം. ട്രംപിന്‍റെ കുടിയേറ്റവിരുദ്ധ നിലപാടുകളെയും മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണ പദ്ധതിയെയുമാണ് സുക്കര്‍ ബര്‍ഗ് തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

അമേരിക്കയെന്നാല്‍ കുടിയേറ്റക്കാരുടെ രാജ്യമാണെന്ന് ട്രംപിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. തന്‍റെ പൂര്‍വ്വികര്‍ ജര്‍മ്മനിയില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നും പോളണ്ടില്‍ നിന്നുമൊക്കെ കുടിയേറിയവരാണെന്ന് വ്യക്തമാക്കുന്ന സുക്കര്‍ബര്‍ഗ് തന്‍റെ ഭാര്യ പ്രിസില്ലയുടെ മാതാപിതാക്കള്‍ ചൈനയില്‍ നിന്നും കുടിയേറിയവരാണെന്നും വെളിപ്പെടുത്തുന്നു.

അധികാരത്തിലേറി ആദ്യം ട്രംപ് ചെയ്തതത് മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണത്തിനുള്ള പദ്ധതയില്‍ ഒപ്പു വയ്ക്കുകയായിരുന്നു. ഈ തീരുമാനത്തെ സുക്കര്‍ ബര്‍ഗ് പോസ്റ്റില്‍ നിശിതമായി വിമര്‍ശിക്കുന്നു. അഭയാര്‍ത്ഥികള്‍ക്കും സഹായം ആവശ്യപ്പെടുന്നവര്‍ക്കും മുന്നില്‍ രാജ്യത്തിന്‍റെ വാതിലുകള്‍ തുറന്നു വയ്ക്കേണ്ടത് കടമയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന സുക്കര്‍ബര്‍ഗ് രാജ്യത്തേക്ക് കടന്നുവരുന്നവര്‍ രാജ്യത്തിന്‍റെ ഭാവി മെച്ചപ്പെടുത്തുക തന്നെ ചെയ്യുമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.