മാര്‍ത്താണ്ഡം കായലില്‍ ഒരു ഭാഗത്ത് മാത്രം കൃഷിയില്ല കൃഷി ചെയ്യാന്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍

ആലപ്പുഴ: കേരളത്തിലങ്ങോളമിങ്ങോളം കൃഷി ചെയ്യാത്ത പാടശേഖരങ്ങളില്‍ സര്‍ക്കാര്‍ കൃഷിയിറക്കുമ്പോള്‍ മാര്‍ത്താണ്ഡം കായലില്‍ ഏക്കറുകണക്കിന് കൃഷിഭൂമി വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുന്നു. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി നികത്തിയെടുത്ത ഭൂമിയോട് ചേര്‍ന്നുള്ള അഞ്ചേക്കറിലേറെ നിലമാണ് വെറുതെ കിടക്കുന്നത്. 

കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ തരിശിട്ട കൃഷി നിലങ്ങളില്‍ കൃഷിയിറക്കാനുള്ള വലിയ ശ്രമങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍ നല്ല രീതിയില്‍ എല്ലാ വര്‍ഷവും കൃഷി ചെയ്ത് വരുന്ന മാര്‍ത്താണ്ഡം കായലില്‍ വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്ന ഒരു ഭാഗമുണ്ട്. തോമസ്ചാണ്ടി സര്‍ക്കാര്‍ ഭൂമിയടക്കം കയ്യേറി നികത്തിയ പ്ലോട്ടുകളോട് ചേര്‍ന്നുള്ള ഭൂമിയാണ് കാട് പിടിച്ച് കിടക്കുന്നത്. 

മാര്‍ത്താണ്ഡം കായലിലെ അഞ്ഞൂറേക്കിലേറെ വരുന്ന നിലത്ത് കൃഷിയിറക്കുമ്പോഴും ഈ ഭാഗം മാത്രം ഒഴിച്ചിട്ടിരിക്കുന്നു. കൃഷി ചെയ്യാതെ കിടക്കുന്ന ഈ ഭാഗത്തേക്കാണ് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നെല്‍വയല്‍ നീര്‍ത്തടസംരക്ഷണം നിയമം ലംഘിച്ച് നികത്തുകയും കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുകയും ചെയ്തത്.

മാര്‍ത്താണ്ഡം കായലില്‍ തോമസ്ചാണ്ടി നികത്തിയുയര്‍ത്തിയ ഈ ഭൂമിയോട് ചേര്‍ന്നുള്ള നിലത്ത് കൃഷി ചെയ്യാത്തതില്‍ ദുരൂഹതുണ്ടെന്നും ഇവിടെയും കൃഷി ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം. കൃഷിഓഫീസര്‍ അടക്കമുള്ള അധികൃതര്‍ക്ക് ഇക്കാര്യം അറിയാമെന്നിരിക്കെ ഈ ഭാഗം മാത്രം കാട് പിടിച്ച് കിടക്കാന്‍ കാരണമെന്താണെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.