തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നത് പോലെയാണെന്ന് മാസപ്പടി കേസിലെ പി.എ. മുഹമ്മദ് റിയാസിന്റെ ഇന്നത്തെ പ്രതികരണമെന്ന് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നത് പോലെയാണെന്ന് മാസപ്പടി കേസിലെ പി.എ. മുഹമ്മദ് റിയാസിന്റെ ഇന്നത്തെ പ്രതികരണമെന്ന് മാത്യു കുഴൽനാടൻ. റിയാസിന്റെ ഇന്നത്തെ പ്രതികരണങ്ങൾ തികച്ചും വാസ്തവവിരുദ്ധവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും സി.എം.ആർ.എല്ലും തമ്മിലുള്ളത് നിയമപരമായ ഇടപാടായാണെന്നും, സേവനം ലഭിച്ചിട്ടില്ലെന്ന് കമ്പനി അധികാരികൾ മൊഴി നൽകിയിട്ടില്ലെന്നുമുള്ള റിയാസിന്റെ വാദങ്ങളെയാണ് മാത്യു കുഴൽനാടൻ ശക്തമായി ചോദ്യം ചെയ്തത്. വീണാ വിജയൻ യാതൊരുവിധ സേവനവും നൽകിയിട്ടില്ലെന്ന കരിമണൽ ഉടമ ശശി ഭൂഷൺ കർത്തായുടെ മൊഴി പരിശോധിക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
പ്രതിഷേധങ്ങൾക്കും ചോദ്യങ്ങൾക്കും ഇടയിലും ഈ വിഷയത്തിൽ ഉയരുന്ന ഏറ്റവും നിർണായകമായ ചോദ്യങ്ങൾക്ക് റിയാസ് ഇനിയും മറുപടി നൽകിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. വീണ കോടിക്കണക്കിന് രൂപ മറ്റാർക്കെങ്കിലും കൈമാറുകയോ വിദേശത്തേക്ക് കടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ അദ്ദേഹം തയ്യാറാകണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

