പരവൂര്‍ കുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ നടന്ന അപകടത്തിന് കാരണമായത് പകുതി പൊട്ടിയ അമിട്ടില്‍ നിന്ന് വീണ തീപ്പൊരി പടര്‍ന്നെന്ന് ദൃക്സാക്ഷികള്‍. ഇന്ന് രാവിലെ 3.30ന് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഏകദേശം അവസാനിക്കാറായപ്പോഴാണ് അപകടമുണ്ടായത്. കൃഷ്ണന്‍കുട്ടി എന്നയാളാണ് ക്ഷേത്രത്തില്‍ കമ്പക്കെട്ട് ഒരുക്കിയത്. വെടിക്കെട്ട് അവസാനഘട്ടത്തില്‍ എല്ലാ അമിട്ടുകളും പൊട്ടിയ്ക്കാന്‍ അനുവാദം നല്‍കി. പുലര്‍ച്ചെയായിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും വ്യക്തമായിരുന്നില്ല. വലിയ സ്ഫോടന ശബ്ദം കേട്ടെങ്കിലും ഇത് ദുരന്തമായി മാറുകയാണെന്ന് ജനങ്ങള്‍ മനസിലാക്കിയത് പിന്നീടാണ്. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം ഉത്സവപ്പറമ്പ് നിലവിളികള്‍ കൊണ്ട് നിറയുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ മത്സര അടിസ്ഥാനത്തിലായിരുന്നു ഈ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയിരുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആചാരപ്രകാരമുള്ള വെടിക്കെട്ട് മാത്രം നടത്താന്‍ താരുമാനിക്കുകയായിരുന്നു.