ഉത്ഭവസ്ഥാനമായ വിലങ്ങാട്ടെ പാനോത്ത് മലയില്‍ നിന്ന് തന്നെ മയ്യഴി പുഴ മെലിഞ്ഞ് ഒഴുകുകയാണ്. മുന്‍കാലങ്ങളില്‍ ഇതായിരുന്നില്ല കാഴ്ച. ഈ സമയം സമൃദ്ധമായിരുന്നു മയ്യഴി പുഴ

കാസര്‍ഗോഡ്: വരാനിരിക്കുന്ന കടുത്ത വേനലിന്‍റെ സൂചനയുമായി പശ്ചിമഘട്ടത്തിലെ നദികളില്‍ നീരൊഴുക്ക് കുറയുന്നു. കോഴിക്കോട്ടെ വിലങ്ങാട് മലയില്‍ നിന്നുത്ഭവിക്കുന്ന വടക്കന്‍കേരളത്തിലെ പ്രധാന നദിയായ മയ്യഴിപ്പുഴ വരള്‍ച്ചാഭീഷണിയിലാണ്. നിലവിലെ സാഹചര്യം ശുദ്ധജല വിതരണത്തിലടക്കം പ്രതിസന്ധിയുണ്ടാക്കിയേക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പശ്ചിമഘട്ടത്തിലെ ജലസ്രോതസുകള്‍ക്ക് മരണമണി മുഴങ്ങുകയാണോ എന്ന ആശങ്കയിലാണ് ആളുകള്‍. ഉത്ഭവസ്ഥാനമായ വിലങ്ങാട്ടെ പാനോത്ത് മലയില്‍ നിന്ന് തന്നെ മയ്യഴിപ്പുഴ മെലിഞ്ഞ് ഒഴുകുകയാണ്. മുന്‍കാലങ്ങളില്‍ ഇതായിരുന്നില്ല കാഴ്ച. ഈ സമയം സമൃദ്ധമായിരുന്നു മയ്യഴിപ്പുഴ. ഉത്ഭവസ്ഥാനത്ത് നിന്നും അറബിക്കടലില്‍ പതിക്കുന്ന മയ്യഴിവരെയുള്ള 54 കിലോമീറ്ററില്‍ നിറഞ്ഞൊഴുകിയിരുന്ന പുഴ ഇന്ന് നീര്‍ച്ചാലിന് തുല്യമാണ്.

തുലാവര്‍ഷം കരുണകാട്ടിയില്ലെങ്കില്‍ വരാനിരിക്കുന്നത് കടുത്ത വേനലായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്തെ പുഴകളില്‍ ജലവിതാനം കുറയുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സിഡബ്ല്യൂആര്‍ഡിഎമ്മിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

പുഴകളിലെ ജലനിരപ്പ് താഴുന്നത് കൃഷിയേയും, കുടിവെള്ള ലഭ്യതയും പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യം തുടര്‍ന്നാല്‍ ശുദ്ധജല വിതരണം പ്രതിസന്ധിയിലാകും. സംസ്ഥാനത്തൊട്ടാകെയുള്ള 1078 കുടിവെള്ള പദ്ധതികളെയാകും ബാധിക്കുക. പ്രളയബാധിത ജില്ലകളില്‍ ശുദ്ധജലവിതരണം ഇനിയും പൂര്‍വ്വസ്ഥിതിയിലായിട്ടുമില്ല