പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി എംബാപ്പെ

മോസ്‌കോ: എംബാപ്പെയെന്ന ഫ്രാന്‍സിന്‍റെ കൗമാര പുത്രന്‍ ലോകകപ്പില്‍ ചുമ്പിക്കുമ്പോള്‍ പ്രായം പത്തൊമ്പത്. റഷ്യന്‍ ലോകകപ്പില്‍ വിസ്‌മയമായി സാക്ഷാല്‍ പെലെയുടെ പിന്‍ഗാമിയാവുകയായിരുന്നു എംബാപ്പെ. ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം. പെലെയ്ക്ക് ശേഷം ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ കൗമാരതാരം കൂടിയാണ് എംബാപ്പെ.

ബ്രസീലിയന്‍ ഇതിഹാസം പെലെയാണ് എംബാപ്പെയ്ക്ക് മുന്നിലുള്ളത്. ക്രൊയേഷ്യക്കെതിരെ 65-ാം മിനുറ്റില്‍ 25 വാര അകലെ നിന്ന് എംബാപ്പെയുടെ ദീര്‍ഘദൂര മിസൈല്‍ ബാറിനു കീഴെ പറന്നിറങ്ങുമ്പോള്‍ ചരിത്രത്തിന് പിന്‍ഗാമി പിറന്നു. 19 വയസും 207 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഈ ഗോള്‍. 1958ല്‍ സ്വീഡനെതിരെ ഇരട്ട ഗോള്‍ നേടുമ്പോള്‍ 17 വയസും 249 ദിവസവുമായിരുന്നു പെലെയ്ക്ക് പ്രായം.

പിന്നീട് അത്തരമൊരു കൗമാര വിസ്മയം കാണാന്‍ ആറ് പതിറ്റാണ്ട് ഫുട്ബോള്‍ ലോകത്തിന് കാത്തിരിക്കേണ്ടിവന്നു. റഷ്യന്‍ ലോകകപ്പില്‍ കുട്ടി എംബാപ്പെയുടെ നാലാം ഗോള്‍ കൂടിയാണ് ക്രൊയേഷ്യക്കെതിരെ പിറന്നത്. ലോകകപ്പിലെ മികച്ച യുവ താരത്തിനുള്ള പുരസ്കാരവും കൂടി കൈക്കലാക്കി എംബാപ്പെ മടങ്ങുമ്പോള്‍ ചരിത്രത്തിന് മറ്റൊരു ഏട് പിറക്കുകയാണ്. 

Scroll to load tweet…