തൃപ്തികരമായ വിശദീകരണം നൽകാൻ അക്ബറിന് കഴിഞ്ഞില്ലെങ്കിൽ പാർട്ടി രാജി ആവശ്യപ്പെടും. പാർട്ടിക്കുള്ളിൽ ഈ വിഷയം വളരെയധികം നാണക്കേടുണ്ടാക്കിയതായി വിമർശനമുയർന്നിട്ടുണ്ട്.
ദില്ലി: ലൈംഗികാരോപണ വിവാദത്തെ തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ മന്ത്രിസഭയിൽ നിന്ന് പുറത്തേയ്ക്ക് പോകാൻ സാധ്യത. വിദേശ സന്ദർശനത്തിന് ശേഷം ഞായറാഴ്ചയേ അക്ബർ മടങ്ങിവരികയുള്ളൂ. അക്ബറിനോട് സർക്കാരും പാർട്ടിയും വിശദീകരണം ചോദിച്ചിട്ടുണ്ട്. തൃപ്തികരമായ വിശദീകരണം നൽകാൻ അക്ബറിന് കഴിഞ്ഞില്ലെങ്കിൽ പാർട്ടി രാജി ആവശ്യപ്പെടും. പാർട്ടിക്കുള്ളിൽ ഈ വിഷയം വളരെയധികം നാണക്കേടുണ്ടാക്കിയതായി വിമർശനമുയർന്നിട്ടുണ്ട്.
ഇതുവരെ ഒമ്പത് വനിതാ മാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. അതിനിടെ അക്ബർ രാജിവയ്ക്കണമെന്ന ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി, ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവർ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. രാജിക്കാര്യം അക്ബർ തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇവരുടെ നിലപാട്. അക്ബറിനെ പിന്തുണച്ച് പാർട്ടിയിൽ നിന്നോ പുറത്തു നിന്നോ ആരും എത്തുന്നില്ലെന്നതും അക്ബറിന്റെ രാജി സാധ്യത വർദ്ധിപ്പിക്കുന്നു. അക്ബറിന്റെ രാജി അനിവാര്യമാണെന്ന നിലപാടിലാണ് സിപിഎം പൊളിറ്റ് ബ്യൂറോ. അക്ബര്‍ രാജി വയ്ക്കണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
