വിശുദ്ധ റമദാന്‍ അവസാനത്തെ പത്ത് ദിവസങ്ങളിലേക്ക് കടന്നതോടെ മക്കയില്‍ വിശ്വാസികളുടെ തിരക്ക് വര്‍ധിച്ചു

മക്ക: വിശുദ്ധ റമദാന്‍ അവസാനത്തെ പത്ത് ദിവസങ്ങളിലേക്ക് കടന്നതോടെ മക്കയില്‍ വിശ്വാസികളുടെ തിരക്ക് വര്‍ധിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ അര്‍ദ്ധരാത്രി ഖിയാമുല്ലൈല്‍ എന്ന നിസ്കാരം കൂടിയുണ്ടാകും. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്നതും ഇനിയുള്ള രാത്രികളിലാണ്. വിശുദ്ധ ഖുറാന്‍ പാരായണം ചെയ്ത് പൂര്‍ത്തിയാകുമ്പോള്‍ നിര്‍വഹിക്കുന്ന ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയും അവസാന ദിനങ്ങളില്‍ ഉണ്ടാകും.

ഈ പുണ്യങ്ങളെല്ലാം നുകരാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ മക്കയിലേക്ക് ഒഴുകുകയാണ്. ഇവര്‍ക്ക് സുഗമമായി കര്‍മങ്ങള്‍ നിര്‍വഹിക്കാനാവശ്യമായ എല്ലാ ഒരുക്കങ്ങളും സജ്ജമാണെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. വിശ്വാസികളുടെ നീക്കങ്ങള്‍ക്ക് മാര്‍ഗതടസ്സം ഉണ്ടാകുന്ന രൂപത്തില്‍ കവാടങ്ങളിലും, വഴികളിലും പ്രാര്‍ത്ഥന അനുവദിക്കില്ല. പുതിയ വികസന പദ്ധതിയുടെ ഭാഗത്ത് കൂടുതല്‍ സൗകര്യം ഉണ്ടെന്നും ഇത് പ്രയോജനപ്പെടുത്തണം എന്നും വിശ്വാസികളോട് സുരക്ഷാ വിഭാഗം നിര്‍ദേശിച്ചു.

നഗരത്തിലെ ഹോട്ടലുകളെല്ലാം ഇതിനകം നിറഞ്ഞു. ഭരണാധികാരികളും രാജകുടുംബാംഗങ്ങളും വ്യവസായികളും ഉള്‍പ്പെടെ പല പ്രമുഖരും മക്കയിലെത്തി. ഹറം പരിസരത്തെ റോഡുകളില്‍ സാധാരണ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ പ്രവേശനം ഇല്ല. തവാഫ് നിര്‍വഹിക്കുന്ന കഅബ ഉള്‍ക്കൊള്ളുന്ന മുറ്റത്തേക്ക് രാത്രി നിസ്കാരം കഴിയുന്നത് വരെ ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമാണ് പ്രവേശനം.