പമ്പയിലേക്ക് കടത്തിവിടുന്നതില്‍ തീരുമാനമായില്ലെന്ന് എസ്പി മഞ്ജുനാഥ് പറഞ്ഞു
പമ്പ: മാധ്യമ പ്രവര്‍ത്തകരെ ഇന്നും പമ്പയിലേക്ക് കടത്തിവിട്ടില്ല. നട തുറക്കാത്തതിനാല്‍ മാധ്യമങ്ങളെ കടത്തി വിടേണ്ടെന്നാണ് പൊലീസ് നിര്‍ദേശം. പമ്പയിലേക്ക് കടത്തിവിടുന്നതില്‍ തീരുമാനമായില്ലെന്ന് എസ്പി മഞ്ജുനാഥ് പറഞ്ഞു. നിലയ്ക്കലിലും പരിസരത്തും കർശന സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങളെ ഇന്ന് വൈകീട്ട് പമ്പയിലേക്ക് കടത്തിവിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നാളെ രാവിലെ മാത്രമേ പോകാൻ അനുവദിക്കൂ എന്ന് പൊലീസ് ആവര്‍ത്തിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ക്രമസമാധാനം ഏകോപിപ്പിക്കാനുള്ള ചുമതല ആറ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ക്ക് നല്‍കുകയും ചെയ്തു.
എന്നാല്‍ ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്തേക്ക് പോകാന്‍ സ്ത്രീകളാരും ഇതുവരെ സമീപിച്ചിട്ടില്ല. ആക്ടിവിസ്റ്റുകള്‍ക്ക് പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമലയെന്നും പ്രശ്നങ്ങളില്ലാതെ ശബരിമലയിൽ ചടങ്ങുകള്‍ നടക്കുമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ശബരിമല നട നാളെ രാവിലെ തുറക്കാനിരിക്കെ ശബരിമലയില്‍ സ്ഥിതി ശാന്തമാണ്. ശക്തമായ പോലീസ് കാവലിലുള്ള സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഇന്ന് പ്രതിഷേങ്ങളോ പ്രകടനങ്ങളോ ഉണ്ടായില്ല. എന്നാല്‍ സുരക്ഷയുടെ ഭാഗമായി നടതുറക്കുന്ന സാഹചര്യത്തില്‍ നിലയ്ക്കല്‍,പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നീ നാല് സ്ഥലങ്ങളില്‍ ആറാം തിയതി അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചെന്ന് പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
