ദില്ലി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ നടത്തിയ എം.ബി.ബി.എസ് പ്രവേശനം ശരിവെക്കണമെന്ന് ആവശ്യപ്പെട്ട് മാനേജുമെന്‍റുകള്‍ നല്‍കിയ ഹര്‍ജികളില്‍ ഇന്നും തീരുമാനമായില്ല. കേസ് കേള്‍ക്കുന്നതിന് മുമ്പ് സമാനമായ കേസുകളില്‍ ചീഫ് ജസ്റ്റിസ് ബെഞ്ച് പുറപ്പെടുവിച്ച വിധികള്‍ പരിശോധിക്കണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) യുടെ ആവശ്യം പരിഗണിച്ച് കേസ് നാളത്തേക്ക് മാറ്റിവെച്ചു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെയാണ് തൊടുപുഴ അല്‍ അസ്ഹര്‍, അടൂര്‍ മൗണ്ടസ് സിയോണ്‍, ഡി.എം. വയനാട് എന്നീ സ്വാശ്രയ കോളേജുകള്‍ 400 സീറ്റിലേക്കുള്ള എം.ബിബിഎസ് പ്രവേശനം പൂര്‍ത്തിയാക്കിയത്. ഇതിനെതിരെ എം.സി.ഐ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് മൂന്ന് കോളേജുകളിലെയും പ്രവേശനം റദ്ദാക്കിയിരുന്നു. അതിനുശേഷം കോളേജുകളുടെ അംഗീകാരം റദ്ദാക്കിയത് ചോദ്യം ചെയ്ത് എം.സി.ഐക്കെതിരെ മാനേജുമെന്റപുകള്‍ പുതിയ ഹര്‍ജി നല്‍കുകയായിരുന്നു.

ആ ഹര്‍ജികളാകട്ടെ ഇപ്പോള്‍ പരിഗണിക്കുന്നത് സുപ്രീംകോടതിയിലെ രണ്ടാംഗ ബെഞ്ചാണ്. മൂന്നംഗ ബെഞ്ച് തീരുമാനമെടുത്ത കേസ് രണ്ടംഗ ബെഞ്ച് പരിഗണിക്കുന്നതിലെ സാങ്കേതിക പ്രശ്നമാണ് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്. ഇതോടൊപ്പം കേസ് കേള്‍ക്കുന്നതിന് മുമ്പ് സമാനമായ കേസുകളില്‍ ചീഫ് ജസ്റ്റിസ് ബെഞ്ച് പുറപ്പെടുവിച്ച വിധികള്‍ കൂടി പരിശോധിക്കണമെന്നും എം.സി.ഐ ആവശ്യപ്പെട്ടു.

ഇതോടെ ഇന്ന് തീരുമാനമെടുക്കാനിരുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിവെച്ചു. കേസ് പരിഗണിക്കുന്നതിനിടെ എം.സി.ഐയുടെ അഭിഭാഷകന്‍ വികാസ് സിംഗും, മാനേജുമെന്‍റുകളുടെ അഭിഭാഷകന്‍ ദുഷ്യാന്ത് ദവേയും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ കോടതി വിമര്‍ശിച്ചു. കേസില്‍ വാദങ്ങള്‍ നിരത്തുന്നതിനപ്പുറത്ത് വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മാനേജുമെന്‍റുകള്‍ക്ക് അനുകൂലമായ വാദം ഇന്നും സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു.