പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരാണ് ശാന്തിയുടെ കഴുത്തിൽ അസ്വാഭാവികമായ അടയാളം കണ്ടത്.
ശാന്തൻപാറ: ഇടുക്കി ശാന്തൻപാറക്ക് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശങ്കരപാണ്ഡ്യമെട്ടിൽ താമസിക്കുന്ന ജഗൻ മോഹൻറെ ഭാര്യ ശാന്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവിൻറെ ബന്ധുവിനെ ശാന്തൻപോറ പൊലീസ് അറസ്റ്റു ചെയ്തു. ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. തിങ്കളാഴ്ചയാണ് വീട്ടിനുള്ളിൽ ശാന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭത്താവ് ജഗൻമോഹൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇദ്ദേഹത്തിൻറെ സഹോദരി ഭർത്താവും ആനയിറങ്കൽ സ്വദേശിയുമായി രാമകൃഷ്ണൻ ഇവരുടെ വീട്ടിൽ എത്തി.
ആണി വാങ്ങാനാണ് രാമകൃഷ്ണനെത്തിയത്. ശാന്തി ജഗൻമോഹനെ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു. താൻ തിരികെ വന്നതിനുശേഷം ആണി കൊടുക്കാം എന്ന് ജഗൻ മോഹൻ പറഞ്ഞു. ഇതിനായി രാമകൃഷ്ണൻ വീട്ടിൽ കാത്തിരുന്നു. ജഗൻ മോഹൻ തിരിച്ചെത്തിയപ്പോൾ കിടപ്പു മുറയിൽ നിലത്ത് വീണു കിടക്കുന്ന ശാന്തിയെ കണ്ടു. ശാന്തി തനിക്ക് ചായ തന്നതിനു ശേഷം കുഴഞ്ഞു വീണതാണെന്ന് രാമകൃഷ്ണൻ ജഗൻ മോഹനോട് പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് പൂപ്പാറയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു പരിശോധനയിൽ ശാന്തി മരിച്ചതായി കണ്ടെത്തിയതോടെ പൊലീസിനെ വിവരമറിയിച്ചു.
ശാന്തൻപാറ പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരാണ് ശാന്തിയുടെ കഴുത്തിൽ അസ്വാഭാവികമായ അടയാളം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസംമുട്ടിയാണ് ശാന്തി മരിച്ചതെന്ന് കണ്ടെത്തി. രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശാന്തിയെ കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


