കൊച്ചി: ജി.എസ്.ടി. നടപ്പാക്കുന്നതോടെ മരുന്നുകള്‍ക്ക് വില കുറയുമെന്ന പ്രഖ്യാപനങ്ങള്‍ പൊളിയുന്നു. ജീവിതശൈലീരോഗങ്ങള്‍ക്കും മറ്റും തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകളുടെതടക്കം വില വര്‍ദ്ധിച്ചു. നൂറില്‍പരം മരുന്നുകള്‍ക്ക് വില ഉയര്‍ന്നു. കുറഞ്ഞത് വിരലിലെണ്ണാവുന്നവയ്ക്ക് മാത്രം. ഇന്‍സുലിന്‍ പോലുള്ള മരുന്നുകള്‍ക്കും കാര്യമായി വില കുറഞ്ഞില്ല. 

കേന്ദ്രസര്‍ക്കാരിന്റെ വിലനിയന്ത്രണ പട്ടികയില്‍പ്പെട്ട മരുന്നുകള്‍ക്കും ജി.എസ്.ടി. വന്നതോടെ വിലകൂടി. കൊളസ്ട്രോളിനുള്ള റോസുവോസ്റ്റാറ്റിന്‍ 40 മില്ലീഗ്രാമിന്റെ ഒരു ഗുളികയ്ക്ക് ജി.എസ്.ടി.യ്ക്കുമുന്‍പുള്ള വില 39.90 ആയിരുന്നു. ജി.എസ്.ടി. വന്നപ്പോള്‍ ഇത് 43.56 ആയി. പ്രമേഹത്തിനുള്ള ഗ്ലൈബെന്‍ ക്ലമയിഡ് അഞ്ച് മില്ലിഗ്രാം ഗുളികയ്ക്ക് ഒരുരൂപ എട്ട് പൈസയുണ്ടായിരുന്നത് 1.22 രൂപയായി. ചെറിയ വിലക്കയറ്റമെന്ന് തോന്നുമെങ്കിലും ഒരു മാസം 60 മുതല്‍ 90 ഗുളികവരെയാണ് വേണ്ടത്. 

പ്രമേഹവും കൊഴുപ്പും കുറയുന്നതിനായി നിത്യേന കഴിക്കുന്ന മെറ്റ്ഫോര്‍മിന്‍ ഗുളികയ്ക്ക് 1.46 രൂപയില്‍നിന്ന് 1.52 രൂപയായി. ഇതും മാസത്തില്‍ 60 മുതല്‍ 90 വരെ കഴിക്കേണ്ട മരുന്നാണ്. കഫക്കെട്ടിനും പനിക്കും നെഞ്ചുവേദനയ്ക്കും വ്യാപകമായി ഉപയോഗിക്കുന്ന അസിത്രോമൈസിന്‍ 500 മി.ഗ്രാം ഗുളികയ്ക്ക് 18.72-ല്‍നിന്ന് 20.21 ആയി ഉയര്‍ന്നു. ഈ നാല് മരുന്നുകളും വിലനിയന്ത്രണ പട്ടികയിലുള്ളതാണ്. എന്നാല്‍ അവശ്യമരുന്നായ ഇന്‍സുലിന് 10 മുതല്‍ 15 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നുണ്ട്.