ഹൈക്കോടതിക്കു മുന്നില്‍ സംഘം ചേരുന്നതിനു നിരോധനം
കൊച്ചി: കേരള ഹൈകോടതിക്ക് മുന്നിൽ സംഘം ചേരുന്നതു നിരോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷങ്ങളെത്തുടർന്നാണ് നിരോധനം. മത്തായി മാഞ്ഞൂരാൻ റോഡ്, ഇ.ആർ.ജി റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, സലീം അലി റോഡ് എന്നിവിടങ്ങളിൽ കൂട്ടം കൂടുന്നതും പൊതുയോഗം, ധർണ, മാർച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതും 15 ദിവസത്തേക്ക് നിരോധിച്ച് ഉത്തരവിറങ്ങി. സിറ്റി പൊലീസ് കമീഷണറുടേതാണ് ഉത്തരവ്. കേരള പൊലീസ് വകുപ്പിലെ 79 സെക്‌ഷന്‍ പ്രകാരമാണ് നടപടി.
ഹൈകോടതിയിലുണ്ടായ അക്രമങ്ങളെക്കുറിച്ച് റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാൻ അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് ശിപാര്‍ശ ചെയ്തു. പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായാണ് നടപടി. ഇക്കാര്യം അഭിഭാഷക അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. തെറ്റ് പറ്റിയവര്‍ക്ക് അത് തിരുത്താന്‍ അവസരമൊരുങ്ങുമെന്നും എ ജി വ്യക്തമാക്കി.
ഹൈകോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വ്യാഴാഴ്ച തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാക്കും. സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം അഭിഭാഷകർ ഇന്ന് ഹൈകോടതി നടപടികൾ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമരവുമായി സഹകരിക്കില്ലെന്ന് എറണാകുളം ബാർ അസോസിയേഷൻ അറിയിച്ചു.
ഇതിനിടെ തിരുവന്തപുരം വഞ്ചിയൂീര്‍ കോടതി പരിസരത്തും അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാഹനം തല്ലിത്തകര്‍ത്തു.