ആയിരക്കണക്കിന് പേരെയാണ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയത്

സലാല: ഒമാനെ മുൾമുനയിൽ നിർത്തിയ മെക്കുനു ചുഴലിക്കാറ്റിൽ വൻനാശം നേരിട്ട് സലാല. ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ. ദോഫാര്‍ ഗവര്‍ണറേറ്റിലെ സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് പരുക്കേറ്റ 12 വയസ്സുകാരി മരിച്ചു. മറ്റൊരു സംഭവത്തില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ക്ക് പരുക്കേറ്റു. 

ശക്തമായ കാറ്റില്‍ ഇളകിക്കിടന്ന ചുമര്‍ തകര്‍ന്ന് ശരീരത്തിലേക്ക് വീണാണ് ബാലികയുടെ മരണം സംഭവിച്ചതെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. പരുക്കേറ്റ മൂന്ന് പേര്‍ക്കും സിവില്‍ ഡിഫന്‍സ് ആംബുലന്‍സില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി. രക്ഷപ്പെടുത്തിയ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും റോയല്‍ ഒമന്‍ പോലീസ് അറിയിച്ചു.

കടുത്ത കാറ്റും മഴയും മൂലം പലയിടത്തായി കുടുങ്ങിപ്പോയ നിരവധി പേരെ സുരക്ഷാസേനകൾ രക്ഷിച്ചു. ലാല സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപം വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ സ്വദേശി കുടുംബത്തിലെ ആറ് പേരെ സൈനികർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മിര്‍ബാത്തില്‍ വെള്ളത്തില്‍ കുടുങ്ങിക്കിടന്ന 16 ഏഷ്യന്‍ വംശജരെ രക്ഷപ്പെടുത്തി. മറ്റൊരു സ്ഥലത്ത് ടുണീഷ്യന്‍ കുടുംബത്തിലെ ആറ് പേരെയും സൈനിക വിഭാഗം രക്ഷപ്പെടുത്തി. താഖയില്‍ നിന്നാണ് മറ്റു രണ്ട് പേരെ രക്ഷപ്പെടുത്തിയത്.

ഭീതിയോടെയാണ് ഇന്നലെ പകല്‍ സമയം സലാല നിവാസികള്‍ കഴിച്ചുകൂട്ടിയത്. മലയാളികള്‍ അടക്കമുള്ളവര്‍ താമസസ്ഥലത്ത് തന്നെ നിന്നു. രാവിലെ കുറച്ച് പേര്‍ മാത്രം പുറത്തിറങ്ങിയെങ്കിലും പുറത്തിറങ്ങരുതെന്ന് അധികൃതരുടെ നിര്‍ദേശം വന്നതോടെ മുഴുവന്‍ ആളുകളും താമസ സ്ഥലങ്ങളിലേക്ക് മടങ്ങി. വൈകിട്ടോടെ ചില ഭാഗങ്ങളില്‍ വൈദ്യുതി നിലയ്ക്കുക കൂടി ചെയ്തതോടെ ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു പ്രദേശവാസികള്‍.

രാത്രിയോടെ ശക്തമായ മഴയും കടലേറ്റവും കാരണം പല കെട്ടിട്ടങ്ങളുടേയും താഴെ നിലയിലെ വീടുകളില്‍ നിന്നും വീട്ടുപകരണങ്ങള്‍ അടക്കം ഒഴുകിപ്പോയി. കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. ചില വാഹനങ്ങള്‍ ശക്തമായ വെള്ളത്തില്‍ ഒലിച്ചുപോകുകയും ചെയ്തു. പാചക വാതക സിലിന്‍ഡറുകള്‍ ഉള്‍പ്പടെ വെള്ളത്തില്‍ ഒഴുകി.

ഒഴിഞ്ഞു പോയവരേയും സുരക്ഷാസേന രക്ഷപ്പെടുത്തിയവരേയും സിവിൽ ഡിഫന്‍സിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും വിവിധ ഷെല്‍ട്ടറുകളിലെത്തിച്ചു. വ്യാഴാഴ്ച രാത്രി തന്നെ ഷെൽട്ടറുകളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇവര്‍ക്ക് വേണ്ട വസ്ത്രം, പുതപ്പ്, ഭക്ഷണം തുടങ്ങിയ ആവശ്യ വസ്തുക്കളെല്ലാം പോലീസ് എത്തി വിതരണം ചെയ്തു. ആയിരക്കണക്കിന് പേരെയാണ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയത്.ചുഴലിക്കാറ്റിന് മുന്നോടിയായി നല്ല മഴയാണ് ഒമാനിലെങ്ങും പെയ്തത്. ദല്‍ക്കൂത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 121.14 മില്ലി മീറ്റര്‍. സദാഹ് (76.4 മില്ലിമീറ്റര്‍), മിര്‍ബാത്ത് (55.6 മില്ലിമീറ്റര്‍), സലാല തുറമുഖം (47.8എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ പെയ്ത മഴയുടെ അളവ്.

 അതിനിടെ ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുന്ന തരത്തില്‍ ഇന്നലെ വ്യാപകമായി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണങ്ങള്‍ നടന്നു. മറ്റു രാഷ്ട്രങ്ങളില്‍ കാലങ്ങള്‍ക്ക് മുമ്പുണ്ടായ കൊടുങ്കാറ്റിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സലാലയിലേതെന്ന പേരില്‍ വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ളവ വഴി പ്രചരിച്ചത്.മെകുനു കൊടുങ്കാറ്റിന്റെ തെറ്റായ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ വഴി വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ 3,000 റിയാല്‍ പിഴയും മൂന്ന് വര്‍ഷം തടവും ശിക്ഷ ലഭിക്കും. 

സലാലയിലെ രക്ഷാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നേവി കപ്പലുകളും:

 ഐ എന്‍ എസ് ദീപക്, ഐ എന്‍ എസ് കൊച്ചി എന്നീ കപ്പലുകളാണ് മുംബൈയില്‍ നിന്നും സലാല തീരത്തേക്ക് വ്യാഴാഴ്ച വൈകിട്ടോടെ തിരിച്ചത്. ഹെലിക്കോട്പടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യന്‍ നേവി കപ്പലുകള്‍ എത്തിയത്. കരയിലും കടലിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സംവിധാനങ്ങളുള്ള രണ്ട് കപ്പലുകളും ലോകത്ത് തന്നെ അപൂര്‍വ്വമായവയാണ്. ഇന്ത്യ -ഒമാന്‍ നാവിക സഹകരണത്തിന്റെ കൂടി ഭാഗമാണ് അയല്‍ രാജ്യത്തേക്കുള്ള ഇന്ത്യന്‍ കപ്പലുകളുടെ വരവ്. ഇന്ത്യന്‍ നേവി കപ്പലുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒമാനിലെത്തിയിരുന്നു.