എന്തിനാണ് മറ്റൊരു മതത്തില്‍പ്പെട്ട സ്ത്രീയുമായി സംസാരിച്ചതെന്ന് ആക്രോശിച്ചായിരുന്നു അതിക്രമം. മര്‍ദനത്തില്‍ പരിക്കേറ്റ സുരേഷിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുുത്രിയില്‍ പ്രവേശിപ്പിച്ചു

മംഗളൂരു: അന്യ മതത്തില്‍ വിശ്വസിക്കുന്ന സ്ത്രീയോട് സംസാരിച്ചതിന് സംഘം ചേര്‍ന്ന് ഒരാളെ മര്‍ദിച്ചു. ബുര്‍ഖ ധരിച്ച സ്ത്രീയോട് സംസാരിച്ചതിന് സുരേഷ് (45) എന്നയാള്‍ക്ക് മംഗളൂരുവിലാണ് മര്‍ദനമേറ്റത്. മത്സ്യവ്യാപാരിയാണ് സുരേഷ്. സദാചാര പൊലീസിംഗ് ആണ് മര്‍ദിനത്തിന് പിന്നില്‍. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബന്‍വാളില്‍ നിന്ന് മംഗളുരുവിലേക്ക് വരികയായിരുന്ന സുരേഷ് വഴിയില്‍ വച്ച് തന്‍റെ പരിചയക്കാരിയായ ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ കണ്ടുമുട്ടിയപ്പോള്‍ സംസാരിച്ചു.

തുടര്‍ന്ന് കാറില്‍ പോയ സുരേഷിനെ പിന്നാലെയെത്തിയ പത്തോളം പേര്‍ വരുന്ന സംഘം ആക്രമിക്കുകയായിരുന്നു. എന്തിനാണ് മറ്റൊരു മതത്തില്‍പ്പെട്ട സ്ത്രീയുമായി സംസാരിച്ചതെന്ന് ആക്രോശിച്ചായിരുന്നു അതിക്രമം. മര്‍ദനത്തില്‍ പരിക്കേറ്റ സുരേഷിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് ശേഷം ബന്‍വാള്‍ സ്റ്റേഷനിനെത്തി പരാതി നല്‍കുകയായിരുന്നു.

ദക്ഷിണ കന്നഡയില്‍ അടുത്ത കാലത്തായി ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിശ്വ ഹിന്ദു പരിഷത്തിന്‍റെ വനിത വിഭാഗമായ ദുര്‍ഗ വാഹിനിയുടെ സമ്മര്‍ദം മൂലം ഹിന്ദുവായ പെണ്‍കുട്ടി തന്‍റെ കാമുകനുമായി ബന്ധം വേര്‍പെടുത്തി സംഭവം നേരത്തേ വാര്‍ത്തയായിരുന്നു. കൗണ്‍സിംഗ് ചെയ്ത ദുര്‍ഗവാഹിനി അംഗങ്ങള്‍ കാമുകന്‍ ലഹരി വിതരണക്കാരനാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്തായാലും സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.